തിരൂർ: മേഖലയിൽ പിടിമുറുക്കിയ ലഹരിമാഫിയക്കെതിരെ പരിശോധനകൾ ശക്തമാക്കിതിരൂർ പൊലീസും എക്സൈസും. തിരൂർ ഡിവൈ. എസ്. പി ബെന്നി, എക്സൈസ് സി.ഐ ജിജു ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്.
അമ്പത് ലക്ഷത്തിന്റെ മയക്കുമരുന്നുമായിപൊന്നാനി അഴീക്കൽ ഏഴു കുടിക്കൽ ഷമീം(30) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കാപ്പാ നിയമം ലംഘിച്ചാണ് ഇയാൾ മയക്കുമരുന്ന് വിതരണത്തിന് നേതൃത്വം നൽകിയിരുന്നത്. വിവിധ സ്റ്റേഷനുകളായി പത്തോളം കേസുകളിൽ പ്രതിയാണ് ഷമീം. സ്ഥിരമായി മോഷണം, അടിപിടി, കഞ്ചാവ് വിൽപ്പന എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇയാൾക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസുകളുണ്ട്. ഇയാളുടെ ഒളി സങ്കേതമായ മംഗലം ചേന്നരയിൽ നിന്നും 50 ലക്ഷത്തിന്റെ ലഹരി ഉത്പന്നങ്ങളും വടിവാളുകളും ഒരു കിലോഗ്രാം ഹാഷിഷ് ഓയിലും 15 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. പൊന്നാനി സ്വദേശികളായ പാണ്ടിത്തറയിൽ വിഷ്ണു (22), കറുത്തമാക്കാനകത്ത് ബദറുദ്ദീൻ(42), പുറത്തൂർ ആശുപത്രിപ്പടി തൊട്ടിവളപ്പിൽ നവാസ്(33), മംഗലം എൻ.ഒ.സിപടി ഒറ്റയിൽ മുഹമ്മദ് ഷാമിൽ (18) എന്നിവരെ തിരൂർ ഇൻസ്പെക്ടർ എം.ജെ . ജിജോ, എസ്.ഐ ജിഷീൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുകയെന്ന ലക്ഷ്യമിട്ടാണ്നടപടികൾ കർശനമാക്കിയത്. തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്ന ശക്തമായ പരിശോധനയിൽ ഇതിനകം ലഹരിവസ്തുക്കളുടെ വലിയൊരു ശേഖരം തന്നെ കണ്ടെത്തിയിട്ടുണ്ട്. തീരദേശ മേഖലയിലും ലഹരി ഉത്പന്നങ്ങൾ ധാരാളമായി ലഭ്യമാണെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. പരിശോധനകൾ ശക്തമാക്കുന്നതിനൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കുന്നുണ്ട്. പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും നടത്തുന്ന ബോധവത്കരണ പരിപാടികളിൽ പൊലീസും എക്സൈസും പങ്കാളികളാവുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |