പാലക്കാട്: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ശശി തരൂരിനെ അനുകൂലിച്ച് ജില്ലയിൽ വീണ്ടും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. നഗരത്തിൽ മിഷൻ സ്‌കൂളിന് സമീപമാണ് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. തരൂരിനെ വിജയിപ്പിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന വാചകത്തോടെയാണ് ഫ്ളക്സ് ബോർഡ്. മഹാത്മാ സ്റ്റഡി സെന്റർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ഫ്ളക്സ് ബോർഡ്. കഴിഞ്ഞ ദിവസം പാലക്കാട് മങ്കരയിലും തരൂരിനായി ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.
പാലക്കാട് വോട്ടവകാശമുള്ളത് 24 പേർക്ക്
അദ്ധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിന്റെ ജന്മനാടാണു പാലക്കാട്. എലവഞ്ചേരി മുണ്ടാരത്ത് വീടാണ് ശശി തരൂരിന്റെ തറവാട്. ശശി തരൂർ വിജയിച്ചാൽ പാലക്കാടു നിന്നുള്ള രണ്ടാമത്തെ എ.ഐ.സി.സി പ്രസിഡന്റാകും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ച ഏക മലയാളിയായ ചേറ്റൂർ ശങ്കരൻ നായരും പാലക്കാട്ടുകാരനാണ്. മങ്കര സ്വദേശി.
വിവിധ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളെ പ്രതിനിധീകരിക്കുന്ന 24 കെ.പി.സി.സി അംഗങ്ങൾക്കാണ് പാലക്കാട്ട് വോട്ടവകാശമുള്ളത്. എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, മുൻ എം.പി വി.എസ്.വിജയരാഘവൻ, മുൻ മന്ത്രി വി.സി.കബീർ, എ.അച്യുതൻ, കെ.എ.ചന്ദ്രൻ, വി.ടി.ബൽറാം, സി.വി.ബാലചന്ദ്രൻ, സി.പി.മുഹമ്മദ്, കെ.എ.തുളസി, പി.ജെ.പൗലോസ്, സി.ചന്ദ്രൻ, പി.ബാലഗോപാൽ, പി.വി.രാജേഷ്, പി.നന്ദപാലൻ, സി.സംഗീത, കെ.വിദ്യാധരൻ, സജേഷ് ചന്ദ്രൻ, കെ.ഐ.കുമാരി, പി.സി.ബേബി, സി.പ്രകാശ്, വി.സുദർശൻ എന്നിവർക്കാണ് വോട്ടവകാശമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |