കോഴിക്കോട്: ഏകീകൃതനിറം നിർബന്ധമാക്കിക്കൊണ്ട് ടൂറിസ്റ്റ് ബസുകൾക്ക് സർക്കാർ കടിഞ്ഞാണിട്ടതോടെ പണി കിട്ടിയത് ബസ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക്. വിനോദയാത്രകൾ, വിവാഹം, സമ്മേളനങ്ങൾ, എന്നീ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്തത്. എന്നാൽ പരിശോധന കടുപ്പിച്ചതോടെ ബസുകൾ നിരത്തിൽനിന്ന് പിൻവലിഞ്ഞത് ഇവരെ വലയ്ക്കുകയാണ്. ടൂറിസ്റ്റ് ബസുകൾ, ട്രാവലർ തുടങ്ങി 2000ത്തോളം ടൂറിസ്റ്റ് വാഹനങ്ങളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. ഇവയിൽ സർക്കാർ നിർദേശിച്ച വെള്ളനിറം അടിച്ച ബസുകൾ വളരെ കുറവാണ്.
കൃത്യസമയത്ത് വാഹനമെത്തുമോയെന്നും എത്തിയാൽ മോട്ടോർ വെഹിക്കിൾ പരിശോധനയിൽ പിടികൂടുമോയെന്നുമുള്ള ഭയത്തിലാണ് ഇവർ. ഇതോടെ പലരും യാത്രകൾ കാൻസൽ ചെയ്യുകയും മറ്റ് വാഹനങ്ങൾ കൂടുതൽ തുക കൊടുത്ത് ബുക്ക് ചെയ്യുകയുമാണ് ചെയ്യുന്നത്. പരിശോധനയിൽ കുടുങ്ങുന്നതിനാൽ ടൂറിസ്റ്ര് വാഹനങ്ങൾ മറ്റ് വാഹനങ്ങൾ ഏർപ്പാട് ചെയ്യുകയുമാണ്. അതേസമയം കെ.എസ്.ആർ.ടി.സി ഓഫീസുകളിലേക്ക് നിരവധിയാളുകൾ ബസ് അന്വേഷിച്ച് വിളിക്കുന്നുമുണ്ട്.ചിലർ ബുക്ക് ചെയ്ത് മടങ്ങുന്നുമുണ്ട്.
അതേസമയം വാഹനങ്ങൾ പെയിന്റ് ചെയ്തെടുക്കാൻ ഒരു മാസം വരെ സമയമെടുക്കുമെന്നും സാവകാശം നൽകണമെന്നുമാണ് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ജില്ലയിൽ പെയിന്റിംഗ് ബൂത്തുകൾ പത്തിൽ താഴെ മാത്രമാണ് ഉള്ളത്. ഒരു ബസ് പെയിന്റ് ചെയത് എടുക്കാൻ ഒരു മാസം വരെ പിടിക്കും. ഇതിനായി 1 ലക്ഷം മുതൽ 1.30 ലക്ഷം വരെ ചെലവാകുന്നുണ്ട്. പരിശോധന കർശനമാക്കിയതോടെ പലരും ബുക്കിംഗ് ഒഴിവാക്കിയിരിക്കുകയാണ്. ദീപാവലിയോടനുബന്ധിച്ചുള്ള യാത്രകൾ 20 മുതൽ ആരംഭിക്കുന്നതിനാൽ അതിന് മുമ്പ് സർക്കാരിൽ നിന്ന് ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടനകൾ.
സർക്കാർ നിയമങ്ങൾ അനുസരിക്കാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. നിലവിൽ ഫെെൻ അടച്ചാൽ ചെക്ക് പോസ്റ്റ് കടത്തിവിടുന്നുണ്ട്. ഇല്ലെങ്കിൽ വിടില്ല. ഈ രീതി അംഗീകരിക്കാൻ സധിക്കില്ല. ഒരു ബസിന് തന്നെ ഒന്നിൽ കൂടുതൽ ഫെെൻ ഈടാക്കുന്നത് ഒഴിവാക്കണം''
എം. റഫീഖ്,
ജില്ലാ പ്രസിഡന്റ്
കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
''ദീപാവലി ലീവിനോടനുബന്ധിച്ച് മെെസൂർക്ക് യാത്ര ബുക്ക് ചെയ്തിരുന്നു. ഞങ്ങൾ ബുക്ക് ചെയ്ത ബസ് പെയിന്റ് ചെയ്യാൻ കയറ്റിയതായി വിളിച്ച് അറിയിച്ചിരിക്കുകായണ്.ഇനി മറ്റ് വാഹനം ബുക്ക് ചെയ്യണം ''
പി. ഷെെജു, കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |