മലപ്പുറം: ഭക്ഷ്യ വിഷബാധ ഉണ്ടാവുമ്പോൾ മാത്രം വ്യാപക പരിശോധന നടത്തും. അല്ലാത്ത സമയങ്ങളിൽ ഉദ്യോഗസ്ഥർക്ക് എന്താണ് പണി. ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ ഉയരുന്ന സ്ഥിരം ആക്ഷേപമാണിത്. ജില്ലയിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണക്കെടുത്താൽ പഴി മുഴുവൻ ഉദ്യോഗസ്ഥരിൽ മാത്രം ചാർത്താനാവില്ല. എട്ട് പഞ്ചായത്തുകൾ വരെയുള്ള നിയോജക മണ്ഡലങ്ങൾ ജില്ലയിലുണ്ട്. ഇവിടങ്ങളിലടക്കം പരിശോധിക്കാൻ ആകെയുള്ളത് ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസറാണ്. ഇതിൽതന്നെ തവനൂർ, മങ്കട, വേങ്ങര നിയോജക മണ്ഡലങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ ഒഴിവ് നികത്തിയിട്ടുമില്ല. യഥാക്രമം കോട്ടയ്ക്കൽ, മലപ്പുറം, വള്ളിക്കുന്ന് എന്നിവിടങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് അധികച്ചുമതല നൽകിയാണ് മുന്നോട്ടുപോവുന്നത്. ഒഴിവുകൾ നികത്താത്തത് ഭക്ഷ്യ സുരക്ഷാ ലൈസൻസുമായി ബന്ധപ്പെട്ട ഫീൽഡ്തല പരിശോധനകളെ പോലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വേങ്ങരയിലും പെരിന്തൽമണ്ണയിലും എൽ.ഡി ക്ലർക്ക് തസ്തികയിലും ഒഴിവുകളുണ്ട്. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറയുന്നത്.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ലയിൽ 16 സർക്കിളുകളാണുള്ളത്. ഇതിൽ അഞ്ചെണ്ണത്തിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവരാണ്. പെരിന്തൽമണ്ണ, കൊണ്ടോട്ടി, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂർ സർക്കിളുകളിലാണ് ഭക്ഷ്യസുരക്ഷാ ഓഫിസർ ചാർജ്ജെടുത്തത്. അടുത്തിടെ വരെ പകുതിയോളം നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷാ ഓഫീസർമാർ ഉണ്ടായിരുന്നില്ല.
എങ്ങനെ പരിശോധിക്കും
ഒരു നിയോജക മണ്ഡലത്തെ ഒരു സർക്കിളായാണ് പരിഗണിക്കുന്നത്. മൂന്ന് ജീവനക്കാരേ ഇവിടെയുള്ളൂ. ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസറും സപ്പോർട്ടിംഗ് സ്റ്റാഫായി ഒരു ക്ലർക്കും അസിസ്റ്റന്റും. ഇവർ വേണം ഇത്രയധികം പഞ്ചായത്തുകളിൽ പരിശോധന നടത്താനും റിപ്പോർട്ടുകൾ തയ്യാറാക്കാനും. ലൈസൻസ് രജിസ്ട്രേഷൻ, മറ്റ് സ്ഥിരം ജോലികൾക്ക് പുറമെ ഭക്ഷ്യവിഷ ബാധ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മാരത്തോൺ പരിശോധനകളും നടത്തണം. ജീവനക്കാരുടെ കുറവ് മൂലം റീ ഇൻസ്പെക്ഷൻ നടത്താൻ പലപ്പോഴും കഴിയാറില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള സർക്കിളുകളെ ലയിപ്പിച്ച് ഉദ്യോഗസ്ഥ വിന്യാസത്തിലെ പ്രശ്നം പരിഹരിക്കണമെന്ന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ശുപാർശയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇങ്ങനെ മാറ്റം വരുത്തിയാലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലൂടെ മാത്രമേ കൃത്യമായ പരിശോധനകൾ നടത്താനാവൂ എന്നാണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |