തിരുവനന്തപുരം: തൈയ്‌ക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് ചുമതലപ്പെടുത്തിയ സൊസൈറ്റിയിലെ ചില ജീവനക്കാർ അമിത ഫീസ് ഈടാക്കുന്നതായി പരാതി. നഗരസഭ നിശ്ചയിച്ച തുകയേക്കാൾ 1300 രൂപ സംസ്‌കാരത്തിന് മേൽനോട്ടം വഹിക്കുന്ന സൊസൈറ്റി ജീവനക്കാർ പിരിക്കുന്നുവെന്നാണ് ആരോപണം.
സി.പി.എമ്മിന്റെ നിയന്ത്രണത്തിൽ തൈയ്ക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ ഇലക്ട്രിക്കൽ ആൻഡ് സിവിൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിക്കുന്നത് ഏറ്റെടുത്തിട്ടുള്ളത്. രണ്ട് ഇലക്ട്രിക്, രണ്ട് ഗ്യാസ്, നാല് വിറക് ചിതകളാണ് ശാന്തികവാടത്തിലുള്ളത്. ഇതിൽ ഇലക്ട്രിക്, ഗ്യാസ് ചിതകളിൽ സംസ്‌കരിക്കുന്നതിന് 1600 രൂപയും ( തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ബി.പി.എൽ കുടുംബത്തിന് 850 രൂപ ) മിനി ശ്‌മശാനമായ വിറക് ചിതയിൽ സംസ്‌കരിക്കുന്നതിന് 1700 രൂപയുമാണ് കൗൺസിൽ അംഗീകരിച്ചിട്ടുള്ളത്.
എന്നാൽ വിറക് ചിതയിൽ സംസ്‌കരിക്കുന്നതിന് 1700 രൂപയ്‌ക്കുപുറമെ 1300 രൂപ കൂടി നൽകണമെന്നാണ് സംസ്‌കാരത്തിന് മേൽനോട്ടം വഹിക്കുന്ന ജീവനക്കാരുടെ നിലപാട്. ഇതിന് രസീതും നൽകില്ല. സംസ്‌കാരം നടക്കേണ്ടതിനാൽ ബി.പി.എൽ കുടുംബങ്ങൾ വരെ 3000 രൂപ അടയ്‌ക്കേണ്ടിവരുന്ന സ്ഥിതിയാണ്. സൊസൈറ്റിയുമായുള്ള കരാർ പ്രകാരം വിറക് ഉപയോഗിച്ചുള്ള സംസ്‌കാരത്തിന് കൗൺസിൽ നിശ്ചയിച്ചിട്ടുള്ള തുക മാത്രമേ പൊതുജനങ്ങളിൽ നിന്ന് ഇടാക്കാവൂ എന്നാണ് വ്യവസ്ഥ.
കരാർ ലംഘിച്ചതായി കണ്ടെത്തുകയും മേയർ ഉൾപ്പെടെയുള്ളവർക്ക് രേഖാമൂലം പരാതികൾ ലഭിച്ചിട്ടും പണപ്പിരിവിനെതിരെ നഗരസഭ നടപടിയെടുക്കാത്തിൽ പ്രതിഷേധം ശക്തമാണ്. സംഭവം വിവാദമായതോടെ പരാതിയെ പറ്റി അന്വേഷിക്കാൻ അധികൃതർക്ക് നഗരസഭ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |