തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി വിവാദം, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ രാമായണ വ്യാഖ്യാനവും ക്ഷമാപണവും, മറുപടി പറയാൻ കോൺഗ്രസ് നേതാക്കൾ പെടാപ്പാടു പെടുന്നതിനിടെ, അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള കേരളത്തിലെ വോട്ടെടുപ്പ് ഇന്ന് ഇന്ദിരാ ഭവനിൽ.
280 ബ്ളോക്ക് കമ്മിറ്റികളിൽ നിന്നുള്ള ഓരോ കെ.പി.സി.സി അംഗം, പുതുതായി രൂപീകരിച്ച അഞ്ച് ബ്ളോക്ക് കമ്മിറ്റികളിൽ നിന്നുള്ള അഞ്ച് പ്രതിനിധികൾ, 15 പാർലമെന്ററി പാർട്ടി അംഗങ്ങൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ 10 പേർ അടക്കം 310 വോട്ടർമാരുണ്ട് കേരളത്തിൽ.
ആദ്യ ഘട്ടത്തിൽ തരൂരിനോട് നേരിയ അനുഭാവം പ്രകടിപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഒടുവിൽ നിലപാട് മാറ്റി ദേശീയ നേതൃത്വത്തിന്റെ പാതയിലായി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സംഘടനാപരമായി ഭാരവാഹിത്വമില്ലാത്തതിനാൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്കായി മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങി. കേരളത്തിലെ മുതിർന്ന നേതാക്കളിൽ മിക്കവരും ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിന് വഴിപ്പെട്ടുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ, കോഴിക്കോട് എം.പി എം.കെ. രാഘവൻ, മുതിർന്ന നേതാവ് തമ്പാനൂർ രവി, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥ് തുടങ്ങിയ നേതാക്കൾ തരൂരിന് അനുകൂല നിലപാടിലാണ്. തരൂരിന് 100 വോട്ടുകൾ കിട്ടിയാൽ അത് തങ്ങളുടെ നിലപാടിനുള്ള വലിയ അംഗീകാരമായിരിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ കിട്ടുന്ന വോട്ടുകൾ എത്രയാവുമെന്ന കാര്യത്തിൽ അവരും അത്ര ശുഭാപ്തി വിശ്വാസത്തിലല്ല. 50 കടക്കുമെന്ന് മാത്രമാണ് ചില നേതാക്കൾ രഹസ്യമായി പറയുന്നത്.
വോട്ടെടുപ്പിനുള്ള തയാറെടുപ്പുകളെല്ലാം കെ.പി.സി.സിയിൽ പൂർത്തിയായി. തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി. പരമേശ്വരയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ വി.കെ. അറിവഴകനും വോട്ടിംഗ് മേൽനോട്ടത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |