തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വനിതാ മന്ത്രിമാർ നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകളുടെ കരടുരൂപം സാമൂഹ്യ പ്രവർത്തക ദയാബായി ഇന്നുരാവിലെ വായിച്ചുനോക്കിയശേഷം നിരാഹാര സമരം അവസാനിപ്പിക്കുന്നതിൽ തീരുമാനമെടുക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തെ തുടർന്ന് അവശയായ ദയാബായിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സമരം തുടരുകയാണ്. കാലിന് അസഹ്യമായ വേദന ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് കരടുരൂപം വായിക്കാനാകാത്തത്.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് മന്ത്രിമാരായ വീണാ ജോർജും ആർ.ബിന്ദുവും സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫറീനാ കോട്ടപ്പുറം, കരീം ചൗക്കി എന്നിവരുമായി ചർച്ച നടത്തിയത്. ആവശ്യങ്ങളോട് അനുകൂലമായി മന്ത്രിമാർ പ്രതികരിച്ചതോടെ, സമരം അവസാനിപ്പിക്കാൻ നേതാക്കൾ ധാരണയിലെത്തി. പിന്നാലെ ഇക്കാര്യം അറിയിക്കാൻ മന്ത്രിമാർ ജനറൽ ആശുപത്രിയിലെത്തിയെങ്കിലും, രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ദയാബായി പറഞ്ഞു.
രാത്രി 7.30ഓടെ തീരുമാനങ്ങളുടെ കരട് സമര സമിതി നേതാക്കൾക്ക് സർക്കാർ നൽകി. അതുമായി ജനറൽ ആശുപത്രിയിലെത്തിയെങ്കിലും ദയാബായിക്ക് വായിച്ചുനോക്കാനായില്ല. ചർച്ചയിലെ തീരുമാനങ്ങൾ പേപ്പറിലായപ്പോൾ ചെറിയ പൊരുത്തക്കേടുകൾ സംഭവിച്ചതായി സമരസമിതി നേതാക്കൾ പറഞ്ഞു.
മന്ത്രിമാരുടെ ഉറപ്പുകൾ
ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാസൗകര്യങ്ങൾ കാസർകോട്ട് പരമാവധി ഒരു വർഷത്തിനകം.
കാസർകോട് മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ ആശുപത്രികൾ, ടാറ്റ ആശുപത്രി, കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുട്ടികൾക്കായി പകൽ പരിപാലന കേന്ദ്രങ്ങൾ
സാമൂഹ്യസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ. ആദ്യത്തേത് രണ്ട് മാസത്തിനകം
ബഡ്സ് സ്‌കൂളുകളോട് അനുബന്ധമായി റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ
■എയിംസ് പറ്റില്ല
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഏറെ
മുന്നോട്ട് പോയയിനാൽ,കാസർകോട് പരിഗണിക്കാനാവില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി.
'വാഗ്ദാനങ്ങൾ നൽകിയതിന്റെ പേരിൽ മാത്രം സമരം നിറുത്താനാകില്ല.എൻഡോസൾഫാൻ ദുരിത ബാധിതർക്ക് പണമല്ല, ചികിത്സാസൗകര്യമാണ് ആവശ്യം.
-ദയാബായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |