തൃശൂർ: ലോക അനസ്‌തേഷ്യ ദിനത്തിൽ ഗവ. മെഡിക്കൽ കോളേജ് അനസ്‌തേഷ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വേദനരഹിത ആശുപത്രി നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം. വകുപ്പ് മേധാവി ഡോ. ബാബുരാജിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വേദനയുമായി കഴിയുന്ന ആശുപത്രിയിലെ കിടപ്പ് രോഗികൾ വിവിധ വകുപ്പുകൾക്ക് കീഴിലാണെങ്കിലും, ഏത് സമയത്തും വേദന നിവാരണത്തിനായി ക്ലിനിക്കിനെ ബന്ധപ്പെടാം. ആശുപത്രി ജീവനക്കാരിൽ വേദനാരഹിത ആശുപത്രി നയത്തിനെപ്പറ്റി അവബോധം സൃഷ്ടിക്കുകയാണ് ആദ്യപടി. പിന്നീട് എല്ലാ വിഭാഗങ്ങളിലെയും ഡോക്ടർമാരുടെ ഒരു ചങ്ങല ഉണ്ടാക്കും.
ലളിതമായ രീതിയിൽ ഏതൊരാൾക്കും വേദന സംബന്ധിച്ച ചികിത്സ നൽകാൻ പ്രാപ്തമാക്കുന്ന പരിശീലനം കൂടി നൽകുന്നതോടെ ഈ രംഗത്ത് വലിയ മുന്നേറ്റം തന്നെ സൃഷ്ടിക്കാനാകും എന്നാണ് പ്രതീക്ഷ. ഇതിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് യോഗം ചേർന്നു.
പാലിയേറ്റീവ് സേവനത്തിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ഡോ. പി.വി. അജയൻ, പ്രിൻസിപ്പൽ ഡോ. ഷീല, ലൈസൻ ഓഫീസർ ഡോ. രവി, ആശുപത്രി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ഷെഹ്‌ന, ഡോ. രന്ദീപ്, സ്റ്റോർ സൂപ്രണ്ട് അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
വേദനരഹിത ആശുപത്രി
വേദനരഹിത ആശുപത്രി എന്നത് നയമായി സ്വീകരിച്ച് പ്രവർത്തിക്കാനാണ് ശ്രമം. അർബുദരോഗവുമായി ബന്ധപ്പെട്ട വേദന, അപകടങ്ങളിൽപ്പെട്ട് പരിക്കേറ്റവർക്ക് ഉണ്ടാകുന്ന വേദന, ശസ്ത്രക്രിയാനന്തര വേദന, പ്രസവവേദന, ദീർഘകാലം നീണ്ടു നിൽക്കുന്ന ശരീര വേദനകൾ എന്നിവയെ സമഗ്രമായ വേദനനിവാരണ കാഴ്ച്ചപ്പാടിൽ ആശ്വാസം പകരുക എന്നതാണ് വേദനാരഹിത ആശുപത്രിയുടെ പ്രവർത്തന പദ്ധതി. ഇതിന്റെ ഭാഗമായി ദിവസേന പ്രത്യേക പെയിൻ ക്ലിനിക്ക് ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |