മേലൂർ: മേലൂരിൽ കുറെ നാളായി രാഷ്ട്രീയക്കാരെല്ലാം കട്ട കലിപ്പിലാണ്. രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായി ഒട്ടിക്കുന്ന എല്ലാ പോസ്റ്ററും നേരം പുലർന്നാൽ കീറിയ നിലയിൽ. എതിര് നിൽക്കുന്ന "മറ്റവന്മാരെ" തന്നെയായിരുന്നു ഓരോരുത്തർക്കും സംശയം. പക്ഷേ തെളിവില്ലാത്തതിനാൽ പഴിപറയൽ സ്വകാര്യ സംഭാഷണങ്ങളിൽ ഒതുങ്ങി. അതിനിടെ പോസ്റ്റർ ആക്രമിക്കൽ രാത്രിയിൽ പതിപ്പിക്കുന്ന പരസ്യങ്ങളിലേക്കും നീണ്ടു. ഒടുവിൽ ആ വില്ലനെ നാട്ടുകാർ തന്നെ കണ്ടെത്തി. മറ്റാരുമല്ല, പ്രളയത്തിന് ശേഷം ജനജീവിതത്തിന് വെല്ലുവിളിയായ ആഫ്രിക്കൻ ഒച്ച്. കഴിഞ്ഞ ദിവസം പുലർച്ചെ നടക്കാനിറങ്ങിയവരാണ് രാഷ്ട്രീയ പാർട്ടികളുടെ പൊതുശത്രുവിനെ കണ്ടെത്തിയത്. കടലാസിനടിയിലെ പശ അകത്താക്കലാണ് ഇവയുടെ ലക്ഷ്യം. ഇപ്പോഴെങ്കിലും കഥയിലെ വില്ലനെ തിരിച്ചറിഞ്ഞതിൽ നാട്ടുകാരും സന്തോഷത്തിലാണ്. അത്രയെങ്കിലും ആശങ്ക ഒഴിഞ്ഞല്ലോ. അതോടൊപ്പം രാഷ്ട്രീയ സംഘർഷത്തിനുള്ള സാദ്ധ്യതയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |