കേളകം: വാനരസംഘം വീട്ടിൽ കയറി നാശനഷ്ടം വരുത്തിയതിൽ പ്രതിഷേധിച്ച് കർഷകൻ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വാനരശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഏലപ്പീടിക സ്വദേശി വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയാണ് പെട്രോളുമായി മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
രണ്ടു ദിവസം മുമ്പ് കുരങ്ങുകൾ സ്റ്റാൻലിയുടെ വീടിനുള്ളിൽ കയറി ആക്രമണം നടത്തിയിരുന്നു. രാവിലെ കൃഷിപ്പണികൾക്കായി വീട് അടച്ചിട്ടുപോയ സ്റ്റാൻലി വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വാനരക്കൂട്ടം
ടി.വി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ എല്ലാം നശിപ്പിച്ചിരുന്നു. വൈദ്യുതിയുടെ ഫ്യൂസും മോട്ടോറിന്റെ
പൈപ്പും തകർത്തു. കൂടാതെ വീട്ടിലെ സാധനസാമഗ്രികളെല്ലാം വാരിവലിച്ചിട്ടനിലയിലുമായിരുന്നു.
ശനിയാഴ്ച വീണ്ടുമെത്തിയ വാനരന്മാർ വീട്ടിൽ അവശേഷിച്ച സാധനങ്ങൾ കൂടി നശിപ്പിച്ചതോടെയാണ് സ്റ്റാൻലി പ്രതിഷേധം കടുപ്പിച്ചത്.
ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സ്റ്റാൻലി ആത്മഹത്യഭീഷണിയുമായി മരത്തിൽ കയറിയത്. കഴിഞ്ഞദിവസം പ്രശ്ന പരിഹാരത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായി സ്റ്റാൻലി പറയുന്നു. അവർ വീട്ടിലെത്തിയ ശേഷം നടത്തിയ പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്ന് സ്റ്റാൻലി ആരോപിച്ചു. വാനരശല്യത്തിന് പരിഹാരം കാണുന്നതിന് പകരം അടച്ചുറപ്പുള്ള വീട് നിർമ്മിക്കാനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശമെന്ന് സ്റ്റാൻലി പറയുന്നു
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാതെ മരത്തിൽ നിന്ന് താഴേ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു സ്റ്റാൻലി.
സംഭവമറിഞ്ഞ് ആദ്യം നാട്ടുകാർ സ്ഥലത്തെത്തി ഇദ്ദേഹത്തെ താഴെയിറക്കാൻ നടത്തിയ ശ്രമം വിഫലമായതോടെ കേളകം പൊലീസും പേരാവൂർ ഫയർഫോഴ്സും സ്ഥലത്തെത്തി സ്റ്റാൻലിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ കളക്ടറും ഡി.എഫ്.ഒയുമായും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്റ്റാൻലി ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിലാണ് മൂന്നര മണിക്കൂറിന് ശേഷം മരത്തിൽ നിന്നും താഴെയിറങ്ങിയത്. വീടിന് സുരക്ഷയൊരുക്കാൻ കമ്പി വല കൊണ്ട് കവചമൊരുക്കാമെന്നും അതിർത്തി പ്രശ്നം പരിഹരിക്കാമെന്നും നഷ്ടപരിഹാരം നൽകാമെന്നും ധാരണയായിട്ടുണ്ട്.
ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ നിന്നും കുരങ്ങുകളെ പിടികൂടി ഏലപ്പീടികയുടെ സമീപത്തെ വനത്തിൽ വിടുന്നതാണ് ഇവിടെ കുരങ്ങുശല്യം രൂക്ഷമാകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
മേഖലയിൽ കുരങ്ങ് ശല്യം അതിരൂക്ഷമാണ്. താനും വാർഡു മെമ്പറും സ്റ്റാൻലിയും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്നു രാവിലെ കളക്ടറുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ധാരണയായിട്ടുണ്ട്.ആന്റണി സെബാസ്റ്റ്യൻ
കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |