സാങ്കേതികസൗകര്യങ്ങളിൽ മെല്ലെപ്പോക്ക്
കൊച്ചി: ജില്ലയിലെ ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിക്കാൻ രണ്ടാഴ്ചമാത്രം ബാക്കിനിൽക്കെ നടപടിക്രമങ്ങൾ കൂടുതൽ ഉഷാറാക്കി റവന്യൂ വകുപ്പ്. സർവേയർമാർക്കും സൂപ്രണ്ടുമാർക്കും ഡെപ്യൂട്ടി ഡയറക്ടർമാർക്കുമെല്ലാം ദിനംപ്രതി പരിശീലനം നൽകുന്നുണ്ടെങ്കിലും സാങ്കേതിക സംവിധാനങ്ങൾ സജ്ജമായിട്ടില്ല.
തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലുമാണ് സർവേ പരിശീലനങ്ങൾ പുരോഗമിക്കുന്നത്. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്തും മറ്റ് ഉദ്യോഗസ്ഥർക്ക് ഓൺലൈനിലുമാണ് പരിശീലനം. ജനങ്ങളുടെ ആശങ്ക നീക്കാൻ സർവേ സഭകളും ഊർജിതമായി പുരോഗമിക്കുന്നു.
സംവിധാനങ്ങളിൽ ആശങ്ക
സാങ്കേതിക സംവിധാനങ്ങൾ സംബന്ധിച്ച ആശങ്കയും വ്യാപകം. ടോട്ടൽ സ്‌റ്റേഷൻ, ആർ.ടി.കെ (റിയൽ ടൈം കിനിമാറ്റിക്), ജി.പി.എസ്., ഡ്രോൺ എന്നിവ ഉപയോഗിച്ചാണ് സർവേ.
ജില്ലയിലെ 13 വില്ലേജുകളിൽ ആദ്യഘട്ട സർവേ നടക്കുമെന്ന് അറിയിച്ചെങ്കിലും ആവശ്യമായ മുഴുവൻ ഉപകരണങ്ങളും എത്തിയിട്ടില്ല. ഓരോ വില്ലേജിലേക്കും ഉപകരണങ്ങൾ ഒന്നിലേറെ വേണം. എത്ര എണ്ണം ലഭിക്കുമെന്നതിനും തീരുമാനമായിട്ടില്ല.
ഒരു വില്ലേജിലെ സർവേ നടപടികൾ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നോ ജീവനക്കാരെ എന്ന് നിയമിക്കുമെന്നോ ജില്ലാ സർവേ അധികൃതർക്ക് കണക്കില്ല. നവംബർ ഒന്നിന് സർവേ തുടങ്ങുമെന്ന് മാത്രമാണ് അറിയിപ്പ്. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക പരിശീലനവും പുരോഗമിക്കുകയാണ്. ഒരു സർവേയർ ഒരുദിവസം നാല് ഹെക്ടർ സ്ഥലം റീസർവേ നടത്തണമെന്നാണ് നിർദേശം.
ആർ.ടി.കെ ഉപയോഗിച്ച് 60-70ശതമാനവും ഡ്രോൺ ഉപയോഗിച്ച് 10-20ശതമാനവും ടോട്ടൽ സ്‌റ്റേഷൻ ഉപയോഗിച്ച് 10-20 ശതമാനവും റീസർവേ പൂർത്തീകരിക്കാമെന്നാണ് നിഗമനമെങ്കിലും സ്ഥലത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് ഇത് മാറും.
ജില്ലയിൽ
ഉദ്ഘാടനം- നവംബർ ഒന്നിന്
സ്ഥലം കണയന്നൂർ താലൂക്കിലെ ചോറ്റാനിക്കര
ആകെ വില്ലേജ്- 127
ആദ്യ ഘട്ടം- 13വില്ലേജ്
ആദ്യ ഘട്ടത്തിൽ- 14,328ഹെക്ടർ
1,000-2,000വരെ ഹെക്ടർ റീ സർവേയ്ക്ക്- 5മുതൽ 8 മാസം വരെ
റീസർവേ നേട്ടങ്ങൾ
ഭൂമിയുടെ വിവരങ്ങൾക്ക് കൃത്യത, സുതാര്യത. റെലിസ്, പേൾ, ഇ-മാപ്‌സ്, എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്‌ട്രേഷൻ, സർവ്വേ എന്നീ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകും.
ഭൂമിയുടെ വിവരങ്ങൾ വേഗത്തിൽ അപ്‌ഡേറ്റ് ആകും.
അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാം. ഒരു ആവശ്യത്തിനായി പല ഓഫീസുകളിൽ കയറിയിറങ്ങേണ്ട.
ഓൺലൈൻ അപേക്ഷ, ഓൺലൈൻ പരിഹാരം.
പോക്കുവരവിന് അതിവേഗം.
വികസന പ്രവർത്തനങ്ങളും ഡോക്യുമെന്റേഷനും അതിവേഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |