കോഴിക്കോട്: കത്രികയും വയറ്റിലിട്ട് അഞ്ചുവർഷക്കാലം താൻ അനുഭവിച്ച ദുരിതങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കോഴിക്കോട് മെഡിക്കൽകോളേജിലെ കത്രിക വിവാദത്തിൽ ഇരയായ ഹർഷിന. വീട്ടിൽ സന്ദർശിച്ച തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫിനോടാണ് ഹർഷിനയും കുടുംബവും നഷ്ടപരിഹാരത്തെക്കുറിച്ച് പറഞ്ഞത്.
ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്ത് വിഷയത്തിൽ ഉചിതമായ തീരുമാനമുണ്ടാക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകിയതായും ഹർഷിന പറഞ്ഞു. മെഡിക്കൽകോളേജ് അധികൃതർ സംഭവത്തിൽ ഏർപ്പെടുത്തിയ അന്വേഷണകമ്മിഷനിൽ വിശ്വാസമില്ലെന്ന് ഹർഷിന തുറന്നുപറഞ്ഞ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അതിൽ സന്തോഷമുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഹർഷിന പറഞ്ഞു.
ഉത്തരവാദികളായ ഡോക്ടർമാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനപ്പുറത്ത് ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ഒരു പരിഹാരമാണ് വേണ്ടത്. മെഡിക്കൽകോളേജിലെ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധിയായ ചികിത്സകളാണ് നടത്തിയത്. രണ്ട് ആശുപത്രികളിൽ നിന്ന് സർജറികളും വേണ്ടിവന്നു. കടംവാങ്ങിയും പണയംവെച്ചും ലക്ഷങ്ങളാണ് ചെലവായത്. അതിനൊരു പരിഹാരം കൂടി ഉണ്ടാക്കിത്തരണമെന്നും ഹർഷിന പറഞ്ഞു.
കോഴിക്കോട് മെഡിക്കൽകോളേജ് നിയമിച്ച അന്വേഷണസംഘം ഹർഷിനയോട് നേരിട്ട് ഹാജരാകാൻ പറഞ്ഞിരുന്നു. കത്രിക പുറത്തെടുത്ത ശസ്ത്രക്രിയയ്ക്ക് ശേഷം സഞ്ചരിക്കാനാവുന്ന അവസ്ഥയല്ലെന്ന് മറുപടി നൽകിയപ്പോൾ 19ന് നേരിട്ടുവന്ന് മൊഴിയെടുക്കാമെന്ന് പറഞ്ഞതായും ഹർഷിന അറിയിച്ചു. അതിനിടയ്ക്കാണ് ഉന്നതതല അന്വേഷണം ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. അടിവാരം മുപ്പതേക്ര കണ്ണൻകുന്നുമ്മൽ കാസിം-റാബിയ ദമ്പതികളുടെ മകളും പന്തീരാങ്കാവ് മലയിൽ കുളങ്ങര അഷ്‌റഫിന്റെ ഭാര്യയുമാണ് ഹർഷിന. 2017 നവംബർ 30 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയെന്നായിരുന്നു പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |