പട്ടുവം: കൊവിഡ് സൃഷ്ടിച്ച നീണ്ട ഇടവേളക്കു ശേഷം പട്ടുവത്തെ പുഴ ഞണ്ടുകൾ വീണ്ടും കടലുകടക്കുന്നു. ഇടക്കാലത്ത് പുഴ ഞണ്ട് ഇറക്കുമതി ചെയ്യുന്നതിൽ ചൈന അടക്കമുള്ള രാജ്യങ്ങൾ വിമുഖത കാട്ടിയിരുന്നെങ്കിലും പോയകാല പ്രതാപത്തെ ഓർമ്മിപ്പിക്കുകയാണ് പട്ടുവത്തെ കടവുകൾ ഇപ്പോൾ.
മുള്ളൂൽ അധികാരി കടവ്, കൂത്താട്ട് കടുക്കുന്ന് കടവ്, ഏഴോത്തെ കോട്ടക്കീൽ കടവ് തുടങ്ങിയ പുഴ മത്സ്യബന്ധന കേന്ദ്രങ്ങളോടു ചേർന്നാണ് ഞണ്ടുപിടുത്തം കൊഴുക്കുന്നത്.
ഇടത്തരം, വലുത്, എക്സ്.എൽ, ഡബിൾ എക്സ്.എൽ എന്നിങ്ങനെ തരം തിരിച്ചാണ് ഞണ്ടുകളെ കയറ്റിയയക്കുന്നത്. ഇടത്തരം വലുപ്പമുള്ള ഞണ്ടുകൾക്ക് 600 , വലുതിന് 1000 മുതൽ 1300 വരെയും ഇപ്പോൾ വില ലഭിക്കുന്നുണ്ട്. 750 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ തൂക്കമുള്ള എക്സ്.എൽ വിഭാഗത്തിന് 1500 രൂപ ലഭിക്കും. ഒരു കിലോഗ്രാമിൽ അധികം തൂക്കമുണ്ടെങ്കിൽ വില 1650 വരെയെത്തും. ഏജന്റുമാർ ഞണ്ടുപിടിത്തക്കാർക്ക് നൽകുന്ന വിലയാണിത്.
പുഴവെള്ളത്തിൽ ഉപ്പു കൂടുമ്പോൾ മാത്രമാണ് പുഴ ഞണ്ടുകളെ കിട്ടുന്നത്. ഈ സീസൺ നോക്കി തമിഴ്നാട് സ്വദേശികൾ ഇവിടെ ഞണ്ട് ശേഖരിക്കാൻ എത്തും. ഇവരുടെ വരവോടെ വിലയിൽ മത്സരം തുടങ്ങും. പുഴ ഞണ്ടുകൾക്ക് ചൈനയിൽ ആവശ്യം കൂടുന്നത് അവിടുത്തെ ന്യൂഇയർ ആഘോഷം അടുത്തുവരുന്ന സമയത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |