തിരുവനന്തപുരം: കേന്ദ്ര സർക്കാർ രാജ്യത്താകെ ഏകീകൃത റേഷൻ കാർഡ് ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന്റെ റേഷൻ വിഹിതം കുറയുമോ എന്ന് സർക്കാരിന് ആശങ്ക. 2013ൽ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോൾ അതുവരെ ലഭിച്ചിരുന്ന ധാന്യവിഹിതമായ 16.75 ടണ്ണിൽ നിന്ന് 14.25 ടണ്ണായി കുറഞ്ഞിരുന്നു. സമാനസ്ഥിതി പുതിയ സാഹചര്യത്തിലും ഉണ്ടാകുമോ എന്നാണ് സംശയം. അതിനാൽ, റേഷൻ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് കൂടുതൽ വിഹിതം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. സി.പി.ഐ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മന്ത്രി ജി.ആർ.അനിൽ മടങ്ങിയെത്തിയശേഷം ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്യും.
ഭക്ഷ്യോത്പാദനം കുറഞ്ഞ സംസ്ഥാനം എന്ന പരിഗണന നൽകാതെയാണ് അന്ന് വിഹിതം കുറച്ചത്. ഉത്പാദനത്തിൽ ഏറെ മുന്നിലുള്ള കർണ്ണാടകയിൽ 25.56 ടണ്ണും തമിഴ്നാടിന് 36.78 ടണ്ണും അനുവദിച്ചിരുന്നു. കേരളത്തിലെ ജനസംഖ്യയുടെ 20% ശതമാനത്തിലധികം ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളാണ്. ഏകീകൃത കാർഡ് നടപ്പാക്കുമ്പോൾ അവർക്കുള്ള ഭക്ഷ്യധാന്യവും കേരളത്തിന്റെ വിഹിതത്തിൽ നിന്നും നൽകേണ്ടി വരും.
സംസ്ഥാനത്ത് 7.31 ലക്ഷം പേർക്ക് കൂടി മുൻഗണനാ റേഷൻ അനുകൂല്യങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഈയിടെ കണ്ടെത്തിയിരുന്നു. ഇവർക്ക് അർഹിക്കുന്ന റേഷൻ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം ഉടൻ കേന്ദ്രത്തിന് കത്തയയ്ക്കും.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയശേഷം ആകെ ഗുണഭോക്താക്കളിൽ 43 ശതമാനം പേർക്കാണ് കേന്ദ്രം മുൻഗണനാ ആനൂകൂല്യം നൽകിയത്. ഇത് അപര്യാപ്തമാണെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഇപ്പോൾ കേന്ദ്രം നിജപ്പെടുത്തിയ ഗുണഭോക്താക്കളുടെ ശതമാനക്കണക്കിൽ കേരളത്തിൽ നിന്ന് 7.31ലക്ഷം പേർ കൂടി മുൻഗണനാ വിഭാഗത്തിലേക്ക് മാറും.
സ്വാഗതം ചെയ്ത്
വ്യാപാരികൾ
ഏകീകൃത റേഷൻ കാർഡിനെ സ്വാഗതം ചെയ്യുന്നതായി ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പരിഗണന ലഭിക്കാത്ത നീല, വെള്ള കാർഡുടമകൾക്കു കൂടി കേന്ദ്രം ഭക്ഷ്യധാന്യങ്ങൾ അനുവദിച്ചതിനുശേഷം മാത്രം
പുതിയ സംവിധാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |