തൃശൂർ : ഇന്ത്യൻ സിനിമയിലെ ബംഗാൾ ത്രയമായ സത്യജിത് റായ്, ഋത്വിക്ക് ഘട്ടക് , മൃണാൾ സെൻ എന്നിവരുടെ സവിശേഷതകൾ നിറഞ്ഞ ചലച്ചിത്ര സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണനെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. പ്രൊഫ.വി.അരവിന്ദാക്ഷൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരും നൂറ്റാണ്ടുകളുടെ കലാരൂപമായ സിനിമയെയും സാംസ്‌കാരിക വളർച്ചയെയും ആദരിക്കുകയാണ് അടൂരിനെ ആദരിക്കുന്നതിലൂടെ നാം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫ.വി.അരവിന്ദാക്ഷൻ സ്മാരക പുരസ്‌കാരം സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് എം.എ.ബേബി സമ്മാനിച്ചു.
വളരെ വിസ്തൃതമായ മേഖലകളിൽ ആഴത്തിൽ പ്രവർത്തിച്ച പ്രൊഫ.അരവിന്ദാക്ഷൻ ഋഷിതുല്യനാണ്. അതുകൊണ്ട് ഈ പുരസ്‌കാരം ഒരുപാട് ചുമതലകൾ ഏൽപ്പിക്കുന്നുവെന്നും അടൂർ കൂട്ടിച്ചേർത്തു. ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമെന്ന ധാരണ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് സാമൂഹികപ്രവർത്തക നിവേദിതമേനോൻ പറഞ്ഞു. പ്രൊഫ.വി.അരവിന്ദാക്ഷൻ അനുസ്മരണത്തിന്റെ ഭാഗമായ 'റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പ്'എന്ന വിഷയത്തിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അവർ. ബഹുസ്വര ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മയെയാണ് ഹിന്ദു' മതമായി വിവക്ഷിക്കുന്നത്. അതിർത്തിയിലെ മുൾവേലികളോ ജനിച്ച സ്ഥലമോ നോക്കിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്. മറിച്ച് ഓരോരുത്തരുടെയും കർമ്മ മണ്ഡലം നോക്കി വേണം പൗരത്വ നിർണയം നടത്താനെന്നും അവർ പറഞ്ഞു. ഡോ.കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ.കെ.സച്ചിദാനന്ദൻ, പി.എസ്.ഇക്ബാൽ, സി.ബാലചന്ദ്രൻ , ഡോ.ഐശ്വര്യ എസ്.ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |