തൃശൂർ : പണം നഷ്ടപ്പെട്ട് പരാതിയുമായി വരുന്നവരിൽ ഭൂരിഭാഗം പേരും വിദ്യസമ്പന്നരും ഉദ്യോഗസ്ഥരുമാണെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ. അദ്ധ്യാപകർ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, വൻകിട സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർ, റിട്ട. ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ തട്ടിപ്പിന് ഇരയാകുന്നു. ബാങ്ക് ഉദ്യോഗസ്ഥർ വരെ തട്ടിപ്പിന്റെ കെണിയിൽ വീഴുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത്. ഒരു വീട്ടിലെ മൂന്ന് പേരുടെ പണം നഷ്ടപ്പെട്ടിട്ടും നാണക്കേട് മൂലം പുറത്ത് പറയാതിരുന്ന സംഭവം മുതൽ വാഗ്ദാനത്തിൽ മയങ്ങി തുടക്കമെന്ന നിലയിൽ രജിസ്‌ട്രേഷൻ ഫീസായി നൂറ് കണക്കിന് പേർക്ക് തുക നഷ്ടപ്പെട്ടത് വരെയുള്ള പരാതികളാണ് ഏറ്റവും പുതിയത്.
ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് പല ഘട്ടങ്ങളിലായി എട്ട് ലക്ഷം രൂപ പോയ ശേഷമാണ് ഭർത്താവ് അറിയുന്നതെന്ന് ഒരു പരാതിയിൽ പറയുന്നു. പണം നഷ്ടപ്പെട്ട ഉടനെ പരാതി നൽകിയ കേസിൽ നഷ്ടപ്പെട്ട പണം തിരിച്ച് കിട്ടുന്നതരത്തിൽ ഇടപെടാൻ സൈബർ സെൽ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടുണ്ട്. സാധാരണക്കാരായ കൂലിപണിക്ക് പോകുന്നവരുടെ പണം നഷ്ടപ്പെടുന്നത് വിരളമാണെന്ന് സൈബർ ക്രൈം വിഭാഗം പറയുന്നു. യാതൊരു സുഹൃദ് ബന്ധം പോലും ഇല്ലാത്തവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ കെണിയിൽ വീഴുകയും ചെയ്യുന്ന സംഭവങ്ങളേറെയാണ്. ഇത്തരത്തിൽ ഒട്ടനവധി പരാതികളാണ് സൈബർ സെല്ലിലും പൊലീസ് സ്റ്റേഷനിലും ലഭിക്കുന്നത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ഫോൺ നമ്പർ കൈമാറുകയും അവർ നൽകുന്ന മേസേജുകളിലെ ക്യുആർ കോഡ് വരെ കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന സംഭവവുമുണ്ട്. വിദേശ രാജ്യങ്ങളിലുള്ളവരുമായി ബന്ധം സ്ഥാപിച്ച ശേഷം അവർ അയക്കുന്ന സമ്മാനങ്ങളുടെ പേരിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവരും നിരവധി.
ബോധവത്കരണം
സൈബർ സുരക്ഷാ മാസമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് സൈബർ കുറ്റകൃത്യ ബോധവത്കരണ കാമ്പയിനുകൾ ഊർജ്ജിതം. റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, കോളേജുകൾ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ ഇതിനോടകം തൃശൂർ സിറ്റി സൈബർ പൊലീസിന് നേതൃത്വത്തിൽ കാമ്പയിൻ നടന്നുവരികയാണ്.
ഒ.എൽ.എക്‌സ് കെണി
വാഹന വിൽപ്പന പരസ്യത്തിലൂടെ പണം തട്ടുന്നതാണ് ഇപ്പോൾ കൂടുതൽ ലഭിക്കുന്ന പരാതികൾ. വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് വിവരം പോസ്റ്റ് ചെയ്താൽ വരുന്ന ഫോൺ വിളി മുഴുവൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. ടെസ്റ്റ് ചെയ്യാനെന്ന വ്യാജേന ചെറിയ തുകകളയച്ച് ട്രാൻസാക്ഷൻ റെസീപ്റ്റ് കൈപ്പറ്റി ബാങ്ക് നമ്പറുകൾ കൈക്കലാക്കിയും തട്ടിപ്പ് അരങ്ങേറുന്നുണ്ട്.
പരിചയമില്ലാത്തവരുമായി സൗഹൃദം സ്ഥാപിക്കാതിരിക്കുക. പണം നഷ്ടപ്പെട്ടാൽ ഉടനടി സൈബർ പൊലീസിലോ, പൊലീസ് സ്റ്റേഷനിലോ പരാതി നൽകുക. തട്ടിപ്പ് മൂടിവയ്ക്കരുത്. സാമൂഹിക മാദ്ധ്യമങ്ങളിൽ വരുന്നത് മുഴുവൻ സത്യമല്ലെന്ന് തിരിച്ചറിയുക
എ.എ.അഷ്‌റഫ്
സി.ഐ
സൈബർ സെൽ
പരാതി നൽകാൻ
ടോൾ ഫ്രീ നമ്പർ 1930
സൈബർ സ്‌റ്റേഷൻ നമ്പർ 9497981174.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |