പത്തനംതിട്ട : കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മണിമലയാർ കലിതുള്ളി ഒഴുക്കിയപ്പോൾ സഞ്ചാരപഥം നഷ്ടമായതാണ് കോമളം പാലത്തിന്. ഒരു വർഷം മുമ്പ് കുത്തൊഴുക്കിൽ ഒരുവശത്തെ അപ്രോച്ച് റോഡ് ഒഴുകി പോയതോടെ പാലം മറുകരയിൽ എത്താനാകാതെ നദിയിൽ കുടുങ്ങി. മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ - പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ഒരു വർഷം കഴിഞ്ഞിട്ടും പാലത്തിന്റെ തകർച്ച പരിഹരിക്കാനായില്ല. തകർന്ന അപ്രോച്ച് റോഡ് പുനർനിർമ്മിക്കാൻ കഴിയാത്ത നിലയിലായതിനാൽ പുതിയ പാലം നിർമ്മാണം മാത്രമായി പോംവഴി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചതോടെ കോമളം, കുംഭമല, തുരുത്തിക്കാട്, അമ്പാട്ടുഭാഗം എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഇവിടെയുള്ളവർ വെണ്ണിക്കുളത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തിയിരുന്നത് ഈ പാലം കടന്നായിരുന്നു.
വെണ്ണിക്കുളം ഗവ.പോളിടെക്നിക്, സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ, തുരുത്തിക്കാട് ബി.എ.എം കോളേജ് , കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലേക്കുള്ളവരുടെ ഏക ആശ്രയവും കോമളം പാലമായിരുന്നു. 1987ൽ ആണ് പാലം നിർമ്മിച്ചത്.
പുതിയ പാലത്തിന് 12 കോടി
കോമളം കടവിൽ പുതിയ പാലം പണിയാനുള്ള എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ പങ്കെടുത്തില്ല.
12 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
കോമളത്ത് നിന്ന് മറുകര എത്താൻ പുറമറ്റം വഴിയോ പടുതോട് വഴിയോ മൂന്ന് കീലോമീറ്ററിലധികം യാത്ര ചെയ്യണം. ചങ്ങാടത്തിലാണ് ഇപ്പോ അക്കരെ കടക്കുന്നത്. അപകട സാദ്ധ്യതയും ഏറെയാണ്.
മനീഷ് തുരുത്തിക്കാട്
(പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |