കൊല്ലം: മെമ്പർഷിപ്പിന്റെ മൂന്നിലൊന്ന് ഇടിഞ്ഞിട്ടും നേതാക്കൾ ഇടപെട്ടില്ലെന്ന് ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. കഴിഞ്ഞ സമ്മേളന കാലയളവിൽ 19000ത്തിന് മുകളിലായിരുന്ന മെമ്പർഷിപ്പ്. ഇപ്പോൾ 13000ത്തിലേക്ക് കൂപ്പുകുത്തി.
എന്നാൽ ഇപ്പോഴുള്ളതാണ് യഥാർത്ഥ ആർ.എസ്.പിക്കാരാണെന്നും എത്രവലിയ പ്രതിസന്ധി ഉണ്ടായാലും ഇവർ പാർട്ടിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എ.എ.അസീസിന്റെ മറുപടി.
കഴിഞ്ഞ സമ്മേളന കാലയളവ് വരെ പല ജില്ലകളിലും ഉണ്ടായിരുന്നത് വ്യാജ മെമ്പർഷിപ്പാണെന്ന വിമർശനവും ഉയർന്നു. ഇത്തവണ ഫോട്ടോയും ആധാർകാർഡും നിർബന്ധമാക്കിയതോടെയാണ് മെമ്പർഷിപ്പ് ഇടിഞ്ഞതെന്നും പരിഹാസമുണ്ടായി.
പ്രതിനിധി സമ്മേളനത്തിന്റെ ആദ്യ ദിവസത്തിലേതുപോലെ യു.ഡി.എഫിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും പങ്കുവച്ചു. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയെന്നും തുടർ ചർച്ചകളുണ്ടാകുമെന്നും അസീസ് മറുപടി പറഞ്ഞു. യു.ഡി.എഫിനെതിരെ വിമർശനം ഉയർന്നെങ്കിലും മുന്നണി മാറ്റമെന്ന ആവശ്യം ഒരു പ്രതിനിധിയും ഉന്നയിച്ചില്ല. എന്നാൽ വരവ് ചെലവ് കണക്കുകൾ കൃത്യമായി അവതരിപ്പിച്ചില്ലെന്ന ആരോപണം ഉയർന്നു. പാർട്ടി ബ്രാഞ്ചുകളും വർഗ, ബഹുജന സംഘടനകളും കൂടുതൽ ശക്തമാക്കണമെന്ന തീരുമാനത്തോടെയാണ് സമ്മേളനം പിരിഞ്ഞത്.
നമ്മളും റിബലുകളെ
ഇറക്കുമെന്ന ഭീതി വേണം
യു.ഡി.എഫിൽ നിൽക്കുമ്പോഴും കോൺഗ്രസിന്റെ താങ്ങുവടിയാകുന്ന അവസ്ഥ ഒഴിവാക്കണമെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ പറഞ്ഞു. നമുക്ക് സീറ്റുകൾ തന്നിട്ട് റിബലുകളെ ഇറക്കി പരാജപ്പെടുത്തുന്നതാണ് കോൺഗ്രസുകാരുടെ പ്രധാന പരിപാടി. ഈ സ്ഥിതി ഒഴിവാക്കാൻ നമ്മളും റിബലുകളെ ഇറക്കുമെന്ന ഭീതി സൃഷ്ടിക്കണമെന്നും ഷിബുബേബി ജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |