കൊച്ചി: ഇലന്തൂരിൽ ഇരട്ട നരബലി നടന്ന വീട്ടിലെത്തിച്ച് ഒന്നാം പ്രതി മുഹമ്മദ് ഷാഫി പീഡിപ്പിച്ചെന്ന് കരുതുന്ന രണ്ട് യുവതികളെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഉല്ലാസയാത്രയെന്ന പേരിലാണ് ഇലന്തൂരിലേക്ക് തങ്ങളെ കൊണ്ടുപോയതെന്ന് ഇവർ മൊഴി നൽകി.
എറണാകുളം പൊലീസ് ക്ളബിൽ ഇന്നലെ വൈകിട്ടാണ് യുവതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഷാഫിയുമായി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായി യുവതികൾ മൊഴി നൽകി. ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
നഗരത്തിൽ താമസിക്കുന്ന രണ്ടു യുവതികൾ മുഹമ്മദ് ഷാഫിയുടെ മയക്കുമരുന്ന് വില്പന ശൃംഖലയിലെ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവരുടെ ഒത്താശയോടെ പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതിനിടെ, ശ്രീദേവി എന്ന പേരിലുൾപ്പെടെ ഒന്നിലേറെ ഫേസ്ബുക്ക് പ്രൊഫൈലുകൾ മുഹമ്മദ് ഷാഫി ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവ പ്രവർത്തിപ്പിക്കാൻ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് സൂചന.
ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു
നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിംഗ്, ലൈല എന്നിവരെ എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കി. ഡി.എൻ.എ പരിശോധനയ്ക്ക് ആവശ്യമായ രക്തസാമ്പിളുകൾ ഇവരിൽ നിന്ന് ശേഖരിച്ചു. ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലൈംഗികശേഷി പരിശോധനയും നടത്തി.
കൊല്ലപ്പെട്ട ലോട്ടറി വില്പനക്കാരി പദ്മത്തിന്റെ 39 ഗ്രാം സ്വർണാഭരണങ്ങൾ പണയ സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പദ്മയെ കൊന്നശേഷം കൈവശമാക്കിയ സ്വർണാഭരണങ്ങൾ ഗാന്ധിനഗറിലെ സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ച് 1,10,000 രൂപയാണ് ഷാഫി വായ്പയെടുത്തത്. ഷാഫിയെ എത്തിച്ചാണ് സ്വർണാഭരണങ്ങൾ തിരിച്ചെടുത്തത്. ആഭരണങ്ങൾ പദ്മത്തിന്റേതാണെന്ന് സഹോദരിയും മകനും തിരിച്ചറിഞ്ഞു. മുമ്പും ഇയാൾ സ്വർണം പണയം വച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |