ഇടുക്കി: കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി നിവാസികളുടെ ചിരകാല സ്വപ്നമായ യാത്രായോഗ്യമായ റോഡിന് പട്ടികവർഗ വികസന വകുപ്പ് തുക അനുവദിച്ചിട്ടും വനംവകുപ്പിന്റെ അനുമതി അകലെയാണ്. പെട്ടിമുടി മുതൽ ഇഡലിപാറകുടി വരെയുള്ള 7.2 കി.മീറ്റർ ദൂരം റോഡ് നിർമ്മിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് 13.7 കോടി രൂപയുടെ ഭരണാനുമതി നൽകി.മൂന്ന് മീറ്റർ വീതിയിലുള്ള കോൺക്രീറ്റ് റോഡിന്റെ നിർമ്മാണത്തിനാണ് പണം അനുവദിച്ചതെങ്കിലും റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടുകിട്ടണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വേണം.ഭൂമി വിട്ടുകൊടുക്കുന്നതിന് കാലതാമസമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.വനഭൂമിയിൽ നിർമ്മിക്കുന്ന റോഡായതിനാൽ ഗുണഭോക്താക്കളൊരോരുത്തരും കുടിനിവാസികളും ചേർന്ന് വനംവകുപ്പിന് അപേക്ഷ നൽകി വനാവകാശനിയമപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ഭൂമി വിട്ടു നൽകാനാകൂ.
വനാന്തരത്തിൽ പാതി വഴിയിലുപേക്ഷിച്ച പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ അനുമതി നൽകിയ വനംവകുപ്പ് അതിനുവേണ്ട പണിക്കാരെയും യന്ത്രസാമഗ്രികളും എത്തിച്ചു നൽകുന്നില്ലെന്നും പരാതിയുയർന്നിരുന്നു.വെള്ളമെത്താനും വൈദ്യുതിയെത്താനും മറ്റ് അടിസ്ഥാന സൗകര്യങ്ങളെത്താനും ഇടമലക്കുടിക്ക് ആദ്യം വേണ്ടത് നല്ല റോഡാണ്. മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ഇടമലക്കുടിയിലെത്താൻ ആറ് മണിക്കൂറോളം കൊടുംകാട്ടിലൂടെ സഞ്ചരിക്കണം.പെട്ടിമുടിയിൽ നിന്ന് 12 കിലോമീറ്ററോളം വഴി വളരെ മോശമാണ്.ഒരു കുടിയിൽ നിന്ന് അടുത്ത കുടിയിലെത്താൻ 12 മണിക്കൂർ നടക്കണം.രോഗിയെ ആംബുലൻസിൽ കയറ്റി ചികിത്സാ സൗകര്യമുള്ളിടത്തെത്തിക്കുമ്പോൾ മൂന്നു മണിക്കൂറിലധികം കഴിഞ്ഞിരിക്കും.
2016ൽ അദ്യമായി ഇടമലക്കുടിയിൽ ജീപ്പ് എത്തുന്നതിനുമുന്നേ കാൽനട മാത്രമായിരുന്നു.ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പെട്ടിമുടിയിൽനിന്ന് ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടി വരെ 2009ലാണ് റോഡ് വെട്ടിയത്.വനമേഖലയിൽ യന്ത്രങ്ങളുപയോഗിച്ചുള്ള പണികൾക്ക് അനുമതിയില്ലായിരുന്നതിനാൽ പാതയിൽ പലഭാഗത്തും പാറകളും വൻമരങ്ങളുമുള്ളത് മുറിച്ചു മാറ്റാൻ കഴിയില്ല.
''കുടിനിവാസികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്.അത് പരിഗണിച്ച് ഒരാഴ്ചയ്ക്കകം തന്നെ അനുകൂലമായ നടപടി സ്വീകരിക്കും."
-മൂന്നാർ ഡി.എഫ്.ഒ രാജു കെ.ഫ്രാൻസീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |