കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്ന് ഈടാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. അബ്ദുൾ സത്താർ ഉൾപ്പെടെ ഭാരവാഹികളുടെ സ്വത്തു കണ്ടുകെട്ടാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. എത്ര രൂപയുടെ നാശനഷ്ടമുണ്ടായി, എത്ര പേരെ അറസ്റ്റ് ചെയ്തു, എത്ര പേർ ജാമ്യത്തിനായി കോടതികളെ സമീപിച്ചു തുടങ്ങിയ വിവരങ്ങളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം.
സെപ്തംബർ 23നു പോപ്പുലർ ഫ്രണ്ട് നിയമവിരുദ്ധമായി ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയാണ് പരിഗണിക്കുന്നത്. നാശനഷ്ടം വിലയിരുത്തി, നഷ്ടപരിഹാരം നൽകാൻ നിയോഗിച്ച ക്ളെയിം കമ്മിഷണർക്ക് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതിൽ സ്വീകരിച്ച നടപടികളും സർക്കാർ അറിയിക്കണം.
കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനാൽ ഹർജി നവംബർ എട്ടിലേക്ക് മാറ്റി. പോപ്പുലർ ഫ്രണ്ട് 5.20 കോടി രൂപ സർക്കാരിൽ കെട്ടിവയ്ക്കണമെന്നും ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസിലും അബ്ദുൾ സത്താറിനെ പ്രതി ചേർക്കണമെന്നും കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതിൽ സ്വീകരിച്ച നടപടികളും അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |