കൊല്ലം: കരാർ കാലാവധി കഴിഞ്ഞ ഡോക്ടറെയും ജീവനക്കാരെയും പിരിച്ചുവിട്ടതോടെ ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി (യൂണിക്ക് ഡിസബിലിറ്റി ഐ.ഡി) കാർഡ് വിതരണം ജില്ലയിൽ സ്തംഭിച്ചു.
ഏഴായിരത്തോളം അപേക്ഷകൾ നിലവിൽ കെട്ടിക്കിടക്കുകയാണ്. കാർഡ് ഉടൻ കിട്ടുമോയെന്ന് അറിയാൻ ഓരോ ദിവസവും ഭിന്നശേഷിക്കാർ കളക്ടറേറ്റിന്റെ രണ്ടാം നിലയിലുള്ള ഓഫീസിലെത്തി നിരാശരായി മടങ്ങുകയാണ്.
ഡി.എം.ഒ ഓഫീസിലാണ് കേന്ദ്ര വികലാംഗ ശാക്തീകരണ വകുപ്പിന്റെ ജില്ലയിലെ യു.ഡി.ഐ.ഡി കാർഡ് വിതരണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ് സഹിതം ഓൺലൈനായാണ് കാർഡിന് അപേക്ഷിക്കേണ്ടത്. ഇങ്ങനെ അപേക്ഷിക്കുന്നവരുടെ കൂടുതൽ വിവരങ്ങൾ യു.ഡി.ഐ.ഡി പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് കാർഡ് വിതരണം ചെയ്യലായിരുന്നു കേന്ദ്രത്തിന്റെ ചുമതല. ഒരു ഡോക്ടറും നാല് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരുമാണ് ഉണ്ടായിരുന്നത്. സാമൂഹ്യസുരക്ഷ മിഷൻ വഴിയാണ് ജീവനക്കാർക്കുള്ള ശമ്പളം നൽകിയിരുന്നത്. ഇവരുടെ സേവനകാലം നീട്ടുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിക്കാഞ്ഞതിനാൽ കരാർ കലാവധി അവസാനിച്ച കഴിഞ്ഞമാസം 30ന് ജില്ലാ മെഡിക്കൽ ഓഫീസ് ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. ഒരു വർഷം മുമ്പ് അപേക്ഷിച്ചവർക്കും കാർഡ് കിട്ടാനുണ്ട്.
കെട്ടിക്കിടക്കുന്ന അപേക്ഷകൾ - 7000
കാർഡിന്റെ ഗുണങ്ങൾ
ആധാറിന് സമാനമായ രേഖ
വൈകല്യവുമായി ബന്ധപ്പെട്ട ഒന്നിലധികം രേഖകൾ കൈയിൽ കൊണ്ടു നടക്കേണ്ട
വ്യക്തിയുടെ എല്ലാ വിവരങ്ങളും കാർഡിലുണ്ടാകും
ആനുകൂല്യ വിതരണത്തിനുള്ള തിരിച്ചറിയൽ രേഖ
കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ച വിവരം ആരും അറിഞ്ഞിട്ടില്ല. ഓൺലൈൻ അപേക്ഷയ്ക്ക് അനക്കമില്ലാതായതോടെ പ്രായമായവരും ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും ഓഫീസിലെത്തി നിരാശരായി മടങ്ങുകയാണ്.
ഭിന്നശേഷിക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |