ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമലനട തുറന്നു. തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിയിറങ്ങി അഗ്നികുണ്ഠം തെളിയിച്ചു. ഇന്ന് പുലർച്ചെ ഗണപതി ഹോമത്തിനും അഭിഷേകത്തിനും ഉഷഃപൂജയ്ക്കും ശേഷം അടുത്ത ഒരു വർഷത്തെ പുറപ്പെടാ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ്മയും മാളികപ്പുറത്ത് പൗർണമി ജി. വർമ്മയുമാണ് നറുക്കെടുക്കുന്നത്. ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് രാജീവരര്, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് ഭാസ്കരൻ, സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ നേതൃത്വം നൽകും. സന്നിധാനത്ത് പത്തുപേരും മാളികപ്പുറത്ത് എട്ടുപേരുമാണ് നറുക്കെടുപ്പിലെ അന്തിമ പട്ടികയിലുള്ളത്.
സന്നിധാനത്ത് ഇന്നു മുതൽ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. 22നാണ് നട അടയ്ക്കുന്നത്. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബർ 16ന് വൈകിട്ട് അഞ്ചിന് നട തുറക്കും. മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ദേവസ്വം ബോർഡ് അധികൃതരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്നലെ പമ്പയിൽ ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |