ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെയിൽ വിമതനീക്കം. നികുതി ഇളവ് പരിഷ്കരണങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചെന്നാരോപിച്ചാണ് സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം എം.പിമാർ ലിസിനെതിരെ നീങ്ങുന്നത്.
താൻ രാജിവച്ചാൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് ലിസ് മുന്നറിയിപ്പ് നൽകിയിട്ടും നൂറിലേറെ കൺസർവേറ്റീവ് എം.പിമാർ വഴങ്ങുന്നില്ലെന്നും ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ലിസ് ട്രസിനെതിരെ പാർട്ടിയിൽ അവിശ്വാസ വോട്ട് നടത്തണമെന്ന് കാട്ടി എം.പിമാർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്ന ' 1922 കമ്മിറ്റി"യുടെ ചെയർമാൻ ഗ്രഹാം ബ്രാഡിക്ക് ഈയാഴ്ച കത്ത് നൽകുമെന്നും വിവരമുണ്ട്.
എന്നാൽ പാർട്ടി നിയമപ്രകാരം 2023 സെപ്തംബർ വരെ ലിസിനെതിരെ അവിശ്വാസ വോട്ട് നടത്താനാകില്ല. നിയമം മാറ്റണമെന്നും അല്ലെങ്കിൽ ലിസിനോട് ഒഴിയാൻ ബ്രാഡി നിർദ്ദേശിക്കണമെന്നുമാണ് എം.പിമാരുടെ ആവശ്യം.
സെപ്തംബർ അവസാനം മുൻ ധനമന്ത്രി ക്വാസി ക്വാർടെംഗ് പ്രഖ്യാപിച്ച മിനി ബഡ്ജറ്റിന് പിന്നാലെ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. വിലക്കയറ്റവും രൂക്ഷമാണ്. ലിസിന് പകരം പുതിയ നേതാവിനെ ഉയർത്തിക്കൊണ്ടുവരാൻ വിമത എം.പിമാർ രഹസ്യ യോഗം ചേർന്നതായും റിപ്പോർട്ടുണ്ട്.
നിലവിൽ ലിസ് ട്രസിന്റെ ജനപ്രീതിയിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിൽ സംഭവിച്ച പരാജയവും കണക്കിലെടുത്ത് അടുത്തിടെ ധനമന്ത്രി ക്വാസി ക്വാർടെംഗിനെ ലിസ് പുറത്താക്കുകയും പകരം മുൻ വിദേശകാര്യ മന്ത്രി ജെറമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു.
ലിസിനും ജെറമി ഹണ്ടിനും ഒക്ടോബർ 31ന് ബഡ്ജറ്റ് അവതരിപ്പിക്കാനും സാമ്പത്തിക പരിഷ്കരണ നയങ്ങൾ രൂപീകരിക്കാനുമുള്ള അവസരം നൽകണമെന്നുമാണ് ഗ്രഹാം ബ്രാഡിയുടെ നിലപാട്.
ഋഷിക്ക് സാദ്ധ്യത ?
സെപ്തംബർ 6നാണ് ലിസ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാകിനെയാണ് പാർട്ടിയിൽ നടന്ന വോട്ടെടുപ്പിൽ ലിസ് പരാജയപ്പെടുത്തിയത്. ലിസിന് പകരം ഋഷിയെ പ്രധാനമന്ത്രിയാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഹൗസ് ഒഫ് കോമൺസ് ലീഡർ പെന്നി മോർഡന്റിനെയോ ജെറമി ഹണ്ടിനെയോ ഡിഫൻസ് സെക്രട്ടറി ബെൻ വാലസിനെയോ പ്രധാനമന്ത്രിയാക്കണമെന്നും ഒരു വിഭാഗം എം.പിമാർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |