കൊച്ചി: പൂനെ ആസ്ഥാനമായ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്‌ട്ര നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ 103 ശതമാനം വളർച്ചയോടെ 535 കോടി രൂപ ലാഭം നേടി. കഴിഞ്ഞ ഏറെ പാദങ്ങളായി ഏറ്റവും മികച്ച പ്രവർത്തനഫലം കാഴ്ചവച്ച ബാങ്ക് ഒഫ് മഹാരാഷ്‌ട്രയുടെ ലാഭം മുൻവർഷത്തെ സമാനപാദത്തിൽ 264 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം (എൻ.ഐ.ഐ) ഉയർന്നതും കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാദ്ധ്യത (പ്രൊവിഷൻസ്) കുറഞ്ഞതുമാണ് ബാങ്കിന് കഴിഞ്ഞപാദത്തിൽ നേട്ടമായത്. വായ്‌പകളിൽ നിന്നുള്ള പലിശ വരുമാനവും നിക്ഷേപങ്ങൾ വഴിയുള്ള പലിശച്ചെലവും തമ്മിലെ അന്തരമായ എൻ.ഐ.ഐ 1,500 കോടി രൂപയിൽ നിന്ന് 26 ശതമാനം വർദ്ധിച്ച് 1,887 കോടി രൂപയായി.
പ്രൊവിഷൻസ് 922 കോടി രൂപയിൽ നിന്ന് 532 കോടി രൂപയിലേക്ക് താഴ്‌ന്നു; നേട്ടം 42 ശതമാനം. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 3.74 ശതമാനത്തിൽ നിന്ന് 3.40 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 0.88 ശതമാനത്തിൽ നിന്ന് 0.68 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.
''മികച്ച പ്രകടനത്തോടൊപ്പം ഡി.എച്ച്.എഫ്.എല്ലിൽ നിന്നുള്ള 260 കോടി രൂപയുടെ വായ്‌പാ റിക്കവറി നടന്നതും കഴിഞ്ഞപാദത്തിൽ നേട്ടമായി""
എ.എസ്. രാജീവ്,
എം.ഡി ആൻഡ് സി.ഇ.ഒ.,
ബാങ്ക് ഒഫ് മഹാരാഷ്‌ട്ര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |