ഭഗൽപൂർ (ബീഹാർ): ഹിന്ദുദൈവങ്ങൾക്കെതിരെ വിവാദ പരാമർശങ്ങളുമായി ബി ജെ പി എം എൽ എ. ബീഹാറിലെ ഭഗൽപൂർ ജില്ലയിലെ പിർപൈന്തി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ ലാലൻ പാസ്വാനാണ് സരസ്വതീ ദേവിക്കും, ലക്ഷ്മീ ദേവിക്കും എതിരെ പരാമർശങ്ങൾ നടത്തിയും വിഗ്രഹാരാധനയെ ചോദ്യം ചെയ്തും രംഗത്തെത്തിയത്. ലക്ഷ്മീദേവിയെ ആരാധിക്കുന്നതാണ് ലാലൻ പാസ്വാൻ പ്രധാനമായും ചോദ്യംചെയ്തത്. "ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രം നമുക്ക് സമ്പത്ത് ലഭിച്ചാൽ മുസ്ലീങ്ങൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്ലീങ്ങൾ ലക്ഷ്മീദേവിയെ ആരാധിക്കുന്നില്ല, അവർ പണക്കാരല്ലേ? മുസ്ലീങ്ങൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല. മുസ്ലീങ്ങൾക്കിടയിൽ പണ്ഡിതന്മാരില്ലേ? അവർ ഐ എ എസോ ഐ പി എസോ ആകുന്നില്ലേ?- ലാലൻ പറഞ്ഞു.
കടുത്ത ഭാഷയിലാണ് വിഗ്രഹാരാധനയെ വിമർശിച്ചത്. "നിങ്ങൾ വിശ്വസിച്ചാൽ അത് ദേവതയാണ്, ഇല്ലെങ്കിൽ അത് വെറും ശിലാവിഗ്രഹമാണ്. നമ്മൾ ദൈവങ്ങളിലും ദേവതകളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നമ്മുടേതാണ്. ശാസ്ത്രീയ അടിത്തറയിൽ ചിന്തിക്കണം. നിങ്ങൾ വിശ്വസിക്കുന്നത് നിർത്തിയാൽ, നിങ്ങളുടെ ബൗദ്ധിക ശേഷി വർദ്ധിക്കും. ഹനുമാൻ(ബജ്‌റംഗബലി) ശക്തിയുള്ളതും ശക്തി നൽകുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഹനുമാനെ ആരാധിക്കുന്നില്ല. അവർ ശക്തരല്ലേ? നിങ്ങൾ വിശ്വസിക്കുന്നത് നിർത്തുന്ന ദിവസം ഇതെല്ലാം അവസാനിക്കും- ഇങ്ങനെ പോകുന്നു വിമർശനം. ആത്മാവ്, പരമാത്മാവ് എന്ന ആശയം ജനങ്ങളുടെ വിശ്വാസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനകൾ വിവാദമായതോടെ എം എൽ എയ്ക്കെതിരെ പ്രതിഷേധം കനക്കുകയാണ്. ചിലയിടങ്ങളിൽ ബി ജെ പി പ്രവർത്തകർ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവുമായുള്ള സംഭാഷണം ചോർത്തിയെന്നാരോപിച്ച് പാസ്വാൻ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |