തൃശൂർ: ഭിന്നശേഷിക്കാരനായ മകന്റെ ദേഹത്ത് തുണികൾ ചുറ്റിക്കെട്ടി ഡീസലൊഴിച്ച് തീ കൊളുത്തി പിതാവ് കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കേച്ചേരി പട്ടിക്കര ജുമാ മസ്ജിദിന് വടക്കുവശം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ സുലൈമാനാണ് (52) ഇന്നലെ രാവിലെ ഒമ്പതരയോടെ മകൻ ഫഹദിനെ (28) തുണികൾ ദേഹത്ത് ചുറ്റി ഡീസൽ ഒഴിച്ച് തീ കൊളുത്തിയത്.
രോഗം കാരണം സാമ്പത്തികമായും മാനസികമായും അനുഭവിക്കുന്ന പ്രയാസം കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സുലൈമാന്റെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികൾ ചെന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ തീപിടിച്ച നിലയിൽ ഫഹദിനെ കണ്ടു.
ഉടനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. മകന്റെ ദേഹത്ത് വിദേശനിർമ്മിത തുണികൾ കെട്ടി തീകൊളുത്തിയ ശേഷം സുലൈമാൻ പുറത്തിറങ്ങി റോഡിലൂടെ ഓടുന്നത് ശ്രദ്ധയിൽപെട്ടതോടെ അയൽവാസികൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചെറുപ്പത്തിലേ ഓട്ടിസം ബാധിതനാണ് ഫഹദ്. പട്ടിക്കര ജുമാ മസ്ജിദിൽ തൂപ്പുജോലികൾ ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. മകന്റെ രോഗം കാരണം ഭാര്യ ഷെറീനയ്ക്ക് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. പെൺമക്കളായ തനൂജയും തസ്നിയും വിവാഹിതരാണ്. മകനെ തീകൊളുത്തിയത് താനാണെന്ന് സുലൈമാൻ നാട്ടുകാരോടും കുന്നംകുളം പൊലീസിനോടും സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശേഷം ഇന്ന് സംസ്കാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |