സൈനികനും സഹോദരനും എ.എസ്.ഐയെ
മർദ്ദിച്ചെന്ന പൊലീസ് നാടകം പൊളിച്ചടുക്കി
കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ എം.ഡി.എം.എ കേസ് പ്രതിയെ ജാമ്യത്തിലെടുക്കാനെത്തിയ സൈനികനും സഹോദരനും എ.എസ്.ഐയെ കസേരയിൽ നിന്ന് വലിച്ച് നിലത്തിട്ട് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചെന്ന പൊലീസ് നാടകത്തിന് ആന്റി ക്ലൈമാക്സ്.
സൈനികനായ കരിക്കോട് പേരൂർ ഇന്ദീവരത്തിൽ വിഷ്ണുവിനും സഹോദരൻ വിഘ്നേഷിനുമെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഇരുവരെയും ക്രൂരമായി മർദ്ദിച്ചതായും കണ്ടെത്തിയതോടെ കിളികൊല്ലൂർ എസ്.എച്ച്.ഒ അടക്കം നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐ എ.പി. അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സീനിയർ സി.പി.ഒ മണികണ്ഠൻപിള്ള എന്നിവരെയാണ് ദക്ഷിണമേഖല ഐ.ജി. പി.പ്രകാശ് സസ്പെൻഡ് ചെയ്തത്. ഡി.ഐ.ജി നിശാന്തിനിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവം വൻ വിവാദമായതോടെ കെ. വിനോദിനോട് സ്റ്റേഷൻ ചുമതലയിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്നലെ രാവിലെ ഡി.ജി.പി നിർദ്ദേശിച്ചു. പിന്നാലെയാണ് സസ്‌പെൻഷൻ. മറ്റ് മൂന്ന് പേരെ കിളികൊല്ലൂർ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു. ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഐ.ജി ഉത്തരവിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ എ.സി.പി ഇന്നലെ വിഘ്നേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |