കൊച്ചി: മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിൽ പ്ളസ് വൺ പ്രവേശനത്തിന് പത്തു ശതമാനം സമുദായ ക്വാട്ട അനുവദിച്ച സർക്കാർ ഉത്തരവു റദ്ദാക്കിയ സിംഗിൾബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വച്ചു. ഈ വിഷയത്തിലെ അവ്യക്തത നീക്കാൻ അടുത്ത ഏപ്രിലിനകം സർക്കാർ സമഗ്ര ഉത്തരവു പുറപ്പെടുവിക്കണമെന്നും നിർദ്ദേശിച്ചു.
ഈ വർഷം നടത്തിയ പ്രവേശനത്തെ ഇത് ബാധിക്കില്ല.
പ്ളസ് വൺ പ്രവേശനത്തിനുള്ള വിവിധ ക്വാട്ടകളിലേക്കുള്ള പ്രവേശനം എങ്ങനെയാണെന്നു വ്യക്തമാക്കുന്ന ഉത്തരവ് സർക്കാർ ഇറക്കണമെന്നാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിൽ പ്ളസ് വൺ പ്രവേശനത്തിന് പത്തു ശതമാനം സമുദായ ക്വാട്ട അനുവദിച്ച് ജൂലായ് ഏഴിനാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ മറ്റു സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ ,സമുദായ ക്വാട്ട അനുവദിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി സിംഗിൾബെഞ്ച് ഈ ഉത്തരവു റദ്ദാക്കി. സമുദായ ക്വാട്ടയിലെ സീറ്റുകളിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റ് നടത്തണമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെ എൻ.എസ്.എസ് ഉൾപ്പെടെയുള്ള മാനേജ്മെന്റുകളും സർക്കാരും നൽകിയ അപ്പീലുകളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
നേരത്തേ ,എൻ.എസ്. എസിന്റെ ഹർജിയിൽ അവർക്ക് ഈ അദ്ധ്യയന വർഷം പത്തു ശതമാനം സമുദായ ക്വാട്ടയിലേക്ക് പ്രവേശനം നൽകാൻ ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബെഞ്ച് അനുമതി നൽകിയിരുന്നു..നിലവിൽ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകളുണ്ട്. ഇവയെല്ലാം പരിശോധിച്ചാലേ നടപടിക്രമങ്ങൾ വ്യക്തമാകൂ. ഈ സാഹചര്യത്തിലാണ് ,അവ്യക്തത പരിഹരിച്ച് സർക്കാർ സമഗ്രമായ ഉത്തരവിറക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |