നെടുമ്പാശേരി: ദ്രാവക രൂപത്തിലുള്ള സ്വർണത്തിൽ മുക്കിയ തോർത്തുകളുമായി യാത്രക്കാരൻ കൊച്ചി വിമാനത്താവളത്തിൽ എയർ കസ്റ്റംസിന്റെ പിടിയിലായി. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ തൃശൂർ സ്വദേശി ഫഹദ് (26) ആണ് സ്വർണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.
ലഗേജിലും അടിവസ്ത്രത്തിലും മലദ്വാരത്തിലും ഇലക്ട്രിക് ഉപകരണങ്ങളിലുമെല്ലാം ഒളിപ്പിച്ച് സ്വർണം കടത്തുന്നത് നിരന്തരമായി പിടിക്കപ്പെട്ടതോടെയാണ് പുതിയ മാർഗം പരീക്ഷിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിൽ രാജ്യത്ത് സ്വർണക്കടത്തൽ ശ്രമം പിടികൂടുന്നത്.തോർത്തുകളിൽ എത്ര ഗ്രാം സ്വർണം ഉണ്ടാകുമെന്ന് കൃത്യമായി പറയാൻ ദിവസങ്ങൾ വേണ്ടിവരുമെന്നും ശാസ്ത്രീയ പരിശോധനകൾ തുടരുകയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. സങ്കീർണമായ മാർഗം ഉപയോഗിച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ഇത് വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.
ദ്രാവക രൂപത്തിലുള്ള സ്വർണത്തിൽ തോർത്തുകൾ (ബാത്ത് ടൗവ്വലുകൾ) മുക്കിയെടുത്തശേഷം ഇവ നന്നായി പാക്ക് ചെയ്യുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോർത്തുകൾക്ക് നനവുള്ളതായി സംശയം തോന്നി. കൂടുതൽ ചോദിച്ചപ്പോൾ എയർപോർട്ടിലേക്ക് പുറപ്പെടും മുമ്പ് കുളിച്ചതാണെന്നും തോർത്ത് ഉണങ്ങിയിരുന്നില്ലെന്നുമാണ് മറുപടി നൽകിയത്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശ്വസിച്ചില്ല. തുടർന്ന് വിശദമായി പരിശോധിച്ചതോടെ സമാന രീതിയിൽ അഞ്ച് തോർത്തുകൾ കൂടി കണ്ടെത്തി. ഇതോടെയാണ് സ്വർണക്കടത്തിന്റെ പുതിയ വഴിയുടെ ചുരുൾ അഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |