SignIn
Kerala Kaumudi Online
Friday, 19 April 2024 8.13 PM IST

കിളികൊല്ലൂർ സ്റ്റേഷനിൽ നടന്നത് ക്രൂരമായ പൊലീസ് മർദ്ദനം

police-attack-

കൊല്ലം : കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് വ്യക്തമായി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മിഷണർക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞമാസം 25നായിരുന്നു സംഭവം. സ്റ്റേഷനിലെ നാട്ടുകാരനായ പൊലീസുകാരൻ വിഘ്നേഷിനെ ഒരു പ്രതിക്ക് ജാമ്യം എടുക്കാൻ വിളിച്ചുവരുത്തി. എം.ഡി.എ കേസിലെ പ്രതിയാണെന്നും പൊലീസ് ലിസ്റ്റിൽ ഉണ്ടെന്നും അറിഞ്ഞതോടെ ജാമ്യം നിൽക്കാതെ മടങ്ങി.അപ്പോൾ സഹോദരനായ വിഷ്ണു എത്തി. സ്റ്റേഷനിൽ നിന്ന് വന്ന പൊലീസുകാരൻ പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞ് താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചതോടെ തർക്കമായി. അയാൾ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന് പരാതിപ്പെടാൻ വിഷ്ണുവും വിഘ്നേഷും സ്റ്റേഷനിൽ കയറിതോടെ പൊലീസുകാർ രണ്ട് മുറികളിൽ കൊണ്ടുപോയി മർദ്ദിച്ചു. പ്രതിരോധത്തിനായി സൈനികൻ കൈ ഉയർത്തിയപ്പോഴാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരിക്കേറ്റത്.

വസ്തുത മറച്ചാണ് പൊലീസുകാർ സംഭവം മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്. ജാമ്യത്തിലിറങ്ങിയ യുവാക്കൾ കമ്മിഷണർക്ക് നൽകിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും സ്റ്റേഷനിലെ കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

പൊലീസ് ക്രൂരതയെക്കുറിച്ച് വിഘ്നേഷ്

പ്രകാശ് ചന്ദ്രനെക്കുറിച്ച് വനിതാ പ്രൊബേഷൻ എസ്.ഐയോടാണ് പരാതിപ്പെട്ടത്. അപ്പോൾ പ്രകാശ് ചന്ദ്രനെത്തി വിഷ്ണുവിന്റെ കരണത്തടിച്ചു. തന്റെ കോളറിൽ കുത്തിപ്പിടിച്ച് തള്ളി. വീണ്ടും കരണത്ത് അടിച്ചതോടെ വിഷ്ണു കൈ ഉയർത്തിയപ്പോൾ മുഖത്ത് തട്ടി പ്രകാശ് ചന്ദ്രൻ വീണു. പിന്നാലെ പൊലീസുകാർ കൂട്ടത്തോടെയെത്തി തങ്ങൾ രണ്ട് പേരെയും രണ്ട് മുറികളിൽ കൊണ്ടുപോയി മർദ്ദിച്ചു. സി.ഐയുടെ ലാത്തി അടിയിൽ രണ്ട് വിരലുകൾ ഒടിഞ്ഞു. എസ്.ഐയുടെ അടിയേറ്റ് കാലിന്റെ കണ്ണ് തകർന്നു. മറ്റൊരു പൊലീസുകാരൻ ബൂട്ട് കൊണ്ട് നട്ടെല്ലിന് ചവിട്ടി. ലാത്തി കൊണ്ട് പാദത്തിലും അടിച്ചു. മുറിയിൽ ജ്യേഷ്ഠന്റെ നിലവിളി കേട്ടു. വസ്ത്രത്തിൽ രക്തം പടർന്നു. മുഖവും ചുണ്ടും പൊട്ടിയൊലിച്ചു. ജ്യേഷ്ഠന്റെയും പാദം അടിച്ചുതകർത്തു. തനിക്ക് കാലുകുത്താൻ പ്രയാസമാണ്. കൈവിരലുകൾ മടങ്ങുന്നില്ല. മുതുകത്ത് ലാത്തിയുടെ 15 പാടുകളുണ്ട്. 26ന് പുലർച്ചെ വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി. മർദ്ദനത്തെ പറ്റി പറഞ്ഞാൽ എം.ഡി.എം.എ കേസിൽ കുടുക്കുമെന്ന് പറഞ്ഞു. അന്ന് ഉച്ചയ്ക്ക് വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ മുറിവുകൾ ഡോക്ടറെ കാണിച്ചു. ക്രൂരമായ മർദ്ദനത്തെക്കുറിച്ച് മജിസ്ട്രേട്ടിനോടും പറഞ്ഞു.

സ്വപ്നം ഉപേക്ഷിച്ച് വിഘ്നേഷ്

പൊലീസ് ആകണമെന്നത് വിഘ്നേഷിന്റെ സ്വപ്നമായിരുന്നു. ഉറക്കമിളച്ച് പഠിച്ചാണ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്. പൊലീസ് മർദ്ദനത്തിൽ അവശനായ വിഘ്നേഷിന് 25ന് കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാനാവില്ല.

സൈനികന്റെ വിവാഹം മുടങ്ങി

ഏറെനാളായി പ്രണയിക്കുന്ന പെൺകുട്ടിയുമായുള്ള വിവാഹത്തിനാണ് വിഷ്ണു അവധിയെടുത്ത് നാട്ടിലെത്തിയത്. വീട് മിനുക്കാൻ പെയിന്റ് വാങ്ങാൻ പോയി വരുമ്പോഴാണ് അനുജൻ സ്റ്റേഷന് മുന്നിലുണ്ടെന്നറിഞ്ഞ് പോയത്. പൊലീസുകാരന്റെ തലയ്ക്കടിച്ചെന്ന പൊലീസിന്റെ കഥ വാർത്തയായതോടെ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. വിഷ്ണുവിന്റെ ജോലി നഷ്ടപ്പെടുത്താനും പൊലീസുകാർ ശ്രമിച്ചിരുന്നു.

മക്കളുടെ സ്വപ‌്നങ്ങൾ തകർത്തു : സലിലകുമാരി

മൂത്തമകൻ വിഷ്ണു വിവാഹ നിശ്ചയത്തിന് വസ്ത്രങ്ങൾ വരെ വാങ്ങിയതാണ്. വിഘ്നേഷിന് ഇനിയൊരു ജോലി കൊടുക്കാൻ പൊലീസുകാർക്ക് പറ്റുമോ. എന്റെ മക്കളെ ചവിട്ടിമെതിച്ചു.

പൊലീസുകാരെ കുടുക്കിയത്

 യുവാക്കൾ വരുന്ന കാമറ ദൃശ്യങ്ങൾ

 യുവാക്കളെ മർദ്ദിക്കുന്ന കാമറ ദൃശ്യങ്ങൾ

 26ന് കോടതിയിൽ നൽകിയ മൊഴി

 മർദ്ദനമേറ്റെന്ന മെഡിക്കൽ റിപ്പോർട്ട്

 ശരീരത്തിലെ മർദ്ദനത്തിന്റെ പാടുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.