കാട്ടാമ്പള്ളി: സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യ കയാക്കിംഗ് ടൂറിസം കേന്ദ്രമായ കാട്ടാമ്പള്ളിയിൽ കുട്ടികൾക്കായി പ്രത്യേക റൈഡുകൾ. കുട്ടികളുടെ ഉല്ലാസത്തിനായി മൂന്നു വിനോദ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 21 മുതൽ ഇവ തുറന്നു നൽകും.
ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത വെള്ളത്തിൽ ഓടുന്ന ഇലക്ട്രിക് ബംബർ കാർ, അക്വാ റോളർ, പാഡൽ ബോട്ട് എന്നിവയാണ് ഇവിടെ ഒരുക്കിയത്. ഇലക്ട്രിക് ബംബർ കാറിലും പാഡൽ ബോട്ടിലും ഒരേ സമയം പത്തു പേർക്ക് വീതം റൈഡ് നടത്താം. അക്വാറോളറിൽ അഞ്ചു പേർക്കും കയറാനാകും. കയാക്കിംഗ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ഇവ പ്രവർത്തിക്കുക. ഇതിന്റെ ട്രയൽ റൺ വ്യാഴാഴ്ച നടന്നു. കുട്ടികൾക്കായുള്ള വിനോദ സ്ഥലം രാത്രി ഒമ്പതു വരെ പ്രവർത്തിക്കും.
ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിംഗ് ടൂറിസം സെന്റർ നിർമ്മിച്ചത്. മുതിർന്നവർക്കുള്ള വാട്ടർ ലെവൽ സൈക്കിൾ, പെഡൽ ബോട്ടുകൾ, വാട്ടർ ടാക്സി, ഇംഫാറ്റിബിൾ ബോട്ടുകൾ ഉപയോഗിച്ചുള്ള റൈഡ് (മുകളിൽ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബ്ബർബോട്ടുകൾ) തുടങ്ങിയ നിലവിലിവിടെയുണ്ട്. കുട്ടികൾക്കായി പ്രത്യേക റൈഡുകൾ ആരംഭിക്കുന്നതോടെ കുടുംബസമേതം കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. ഒന്നര മാസം മുമ്പാണ് കയാക്കിംഗ് സെന്ററിന്റെ പ്രവർത്തനം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |