തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങൾക്കും ഇക്കാര്യമറിയിച്ച് സർവകലാശാല നോട്ടീസ് നൽകി. പുറത്താക്കൽ ഗവർണർ ഗസറ്റിൽ വിജ്ഞാപനം ചെയ്തതിനെത്തുടർന്നാണിത്. ഇതിൽ രണ്ടു പേർക്ക് സിൻഡിക്കേറ്റംഗത്വം നഷ്ടമായെന്നും അറിയിച്ചിട്ടുണ്ട്.
കേരള സർവകലാശാലയിൽ പുതിയ വി.സിയെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച്
കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുന്നതിന് ഗവർണറുടെ നിർദ്ദേശ പ്രകാരം വിളിച്ച
സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാണ് ഇവരെ പുറത്താക്കിയത്.
നവംബർ നാലിനും 19നും വിളിച്ചു ചേർത്തിട്ടുള്ള സെനറ്റ് യോഗങ്ങളിൽ ഇവർക്ക് പങ്കെടുക്കാനാവില്ല. ഇവർക്ക് നേരത്തേ വി.സി അയച്ച ക്ഷണക്കത്ത് പിൻവലിച്ചതായി കണക്കാക്കപ്പെടും.
നാലിനു ചേരുന്ന സെനറ്റിൽ, സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ ഉത്തരവ് പിൻവലിച്ച ശേഷമേ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കൂ എന്നായിരുന്നു സി.പി.എം അംഗങ്ങളുടെ നിലപാട്. നവംബർ നാലിന് അവസാനിക്കേണ്ടിയിരുന്ന സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കു കൂടി ഗവർണർ നീട്ടിയിട്ടുണ്ട്. താത്കാലിക ചുമതലയുള്ള വി.സിയുടെ അദ്ധ്യക്ഷതയിലാവും നവംബർ നാലിന്റെ സെനറ്റ് ചേരുക.
പുറത്താക്കപ്പെട്ടവർ
ഹൈക്കോടതിയിലേക്ക്
പുറത്താക്കപ്പെട്ട സെനറ്റംഗങ്ങൾ ഗവർണർക്കെതിരേ ഹൈക്കോടതിയിൽ അടുത്തയാഴ്ച കേസ് ഫയൽ ചെയ്യും. വകുപ്പു മേധാവികളായ നാല് എക്സ് ഒഫിഷ്യോ അംഗങ്ങളെ ഗവർണർക്ക് പുറത്താക്കാനാവില്ലെന്നും വാദമുണ്ട്. ഇവർ സെനറ്റ് യോഗത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ല. ഔദ്യോഗിക തിരക്കുകൾ കാരണമാണ് ഇവർ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് വി.സി നേരത്തേ ഗവർണറെ അറിയിച്ചിരുന്നു. എന്നാൽ പി. സദാശിവം ഗവർണറായിരിക്കെ ഇവരെ നാമനിർദ്ദേശം ചെയ്തതാണെന്നാണ് രാജ്ഭവൻ വിശദീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |