കൊല്ലം: കേരളകൗമുദിയുടെയും എക്സൈസിന്റെ സംയുക്താഭിമുഖ്യത്തിൽ കാരംകോട്, ശീമാട്ടി സൈലോർ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിൽ ലഹരിക്കെതിരെ പോരാളികളാകുമെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി.സുരേഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ സ്വാഗതം ആശംസിച്ചു. എക്സൈസ് എ.ഐ.ബി പ്രിവന്റീവ് ഓഫീസർ എ. ഷഹറുദ്ദീൻ ബോധവത്കരണ ക്ലാസ് നയിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി നീലിമ എന്നിവർ ആശംസകൾ നേർന്നു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ നന്ദി പറഞ്ഞു. ലഹരിയുടെ വഴികളും അവ ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വിതയ്ക്കുന്ന നാശങ്ങളും സെമിനാർ വിശദമായി ചർച്ച ചെയ്തു.
ലഹരിവ്യാപനം തടയാൻ ഓരോ വ്യക്തിയും ശ്രമിക്കണം: ബി.സുരേഷ്
ഓരോ വ്യക്തിയും പരിശ്രമിച്ചാലേ ലഹരിവ്യാപനം തടയാൻ കഴിയു. പരിശോധനകളും നടപടികളും കൊണ്ട് മാത്രം ലഹരിവ്യാപനം തടയാൻ കഴിയില്ല. മാരക ലഹരിപദാർത്ഥങ്ങൾ പാഴ്സലായും പോസ്റ്റലായും എത്തിക്കുന്ന കാലമാണിത്. ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം വർദ്ധിക്കുന്നു. അതിനൊപ്പം തന്നെ പെൺകുട്ടികളെയും വിദ്യാർത്ഥികളെയും ലഹരിവില്പനയ്ക്കുള്ള ഏജന്റുമാരാക്കുന്നു. ബാംഗ്ലൂരിൽ പഠിക്കാൻ പോയ മലയാളി വിദ്യാർത്ഥികളാണ് ഇവിടേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ലഹരി കടത്തുകാരായ ആൺകുട്ടികൾ സുഹൃത്തുക്കളായ പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടാണ് പണം കൈമാറ്റത്തിനായി ഉപയോഗിച്ചിരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗവും വില്പനയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇപ്പോൾ ശക്തമാണ്. പിടിയിലായാൽ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും. ഭാവി തന്നെ ഇല്ലാതാകും.
''രാജ്യത്തിന്റെ ഭാവിയെ തകർക്കുന്ന പ്രശ്നമായി ലഹരി ഉപയോഗം മാറിയിരിക്കുന്നു. രാജ്യത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബോധപൂർവ്വമായ ഇടപെടൽ ലഹരി വ്യാപാരത്തിന് പിന്നിലുണ്ട്. എക്സൈസ് ശക്തമായ പ്രതിരോധം ഉയർത്തുന്നുണ്ട്. സമൂഹമൊന്നാകെ ഈ പോരാട്ടത്തിൽ പങ്കാളികളാകണം."
ഡോ. ഡി. പൊന്നച്ചൻ
(ചെയർമാൻ, സൈലോർ സെൻട്രൽ സ്കൂൾ
ആൻഡ് ഉളിയക്കോവിൽ സെന്റ് മേരീസ്)
''പൊതുജനങ്ങളും ലഹരിക്കെതിരായ പോരാട്ടത്തിൽ എക്സൈസ് വകുപ്പിനൊപ്പം അണിചേരണം. ഓരോ വ്യക്തിയും ലഹരി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുക്കുന്നതിനൊപ്പം മറ്റുള്ളവരെ ലഹരിയുടെ വഴികളിൽ നിന്ന് പിന്തിരിപ്പിക്കണം. ലഹരി വില്പനക്കാരെക്കുറിച്ചുള്ള വിവരം ലഭിച്ചാലുടൻ എക്സൈസിനെയോ പൊലീസിനെയോ അറിയിക്കണം "
അനിൽകുമാർ
(എക്സൈസ് പ്രിവന്റീവ് ഓഫീസർ)
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ബോധവത്കരണം
എക്സൈസ് ഇന്റലിജന്റ്സ് വിഭാഗം പ്രിവന്റീവ് ഓഫീസറായ എ. ഷഹറുദ്ദീൻ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ ലഹരിക്കെതിരായ ഉറച്ച മതിൽ സൃഷ്ടിച്ചു. ഒരു നിമിഷം പോലും വിദ്യാർത്ഥികളുടെ ശ്രദ്ധ പാളാത്ത തരത്തിൽ ഏറെ ലളിതവും സരസവുമായാണ് ഏറ്റവും ഭയാനകമായ ലഹരിക്കെതിരായ പ്രതിരോധം അദ്ദേഹം വിദ്യാർത്ഥികളുടെ മനസിൽ സൃഷ്ടിച്ചത്. വിദ്യാർത്ഥികൾ ചെറിയ ക്ലാസുകളിൽ തന്നെ സ്വപ്നം കാണണമെന്നും ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ളതായിരിക്കണം തുടർപഠനമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് ലക്ഷ്യത്തിലേക്ക് കുതിക്കാൻ സഹനശക്തിയും ഏകാഗ്രതയും ഉണ്ടകാണം. അതിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമാകണം. ലഹരിക്ക് അടിമപ്പെട്ടാൽ സ്വപ്നങ്ങളെല്ലാം തകരും. സ്വന്തം സ്വപ്നങ്ങൾ മാത്രമല്ല രക്ഷാകർത്താക്കളുടെയും സമൂഹത്തിന്റെയും സ്വപ്നങ്ങളാണ് ഒരാൾ ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുതെന്നും എ. ഷഹറുദ്ദീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |