കൊച്ചി: പട്ടിജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികളിൽ ജസ്റ്റിസ് എ.ബദറുദ്ദീനാണ് വിധി പറഞ്ഞത്.സിവിക് ചന്ദ്രൻ ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണം. ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ കോടതിയിൽ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ നൽകിയാൽ വൈകാതെ പരിഗണിച്ച് തീർപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ ചികിത്സാ സഹായം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഏപ്രിൽ 17ന് എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്നാണ് പരാതി.ജൂലായ് 16 നു നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു.തുടർന്ന് സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി അനുവദിക്കുകയായിരിന്നു.പരാതിക്കാരി പട്ടികജാതി വിഭാഗത്തിലുൾപ്പെട്ടതാണെന്ന് സിവിക് അറിഞ്ഞിരുന്നില്ലെന്നും അതിനാൽ കേസിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമംതടയൽ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു.ഈ പരാമർശങ്ങളുൾപ്പെടെ കോഴിക്കോട് സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിയാണ് സിവിക് ചന്ദ്രനോടു കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.പരാതിക്കാരി പരാതി നൽകാൻ വൈകിയതും തനിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതും ചൂണ്ടിക്കാട്ടി സിവിക് ഹർജിയെ എതിർത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസുകളിൽ മുൻകൂർ ജാമ്യം നൽകാൻ നിയമപരമായി വിലക്കുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം ഈ വിലക്കു മറികടക്കാൻ മതിയായതല്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിനു മുൻപ് പ്രതിക്ക് സെഷൻസ് കോടതി ക്ളീൻചിറ്റു നൽകിയത് ശരിയായില്ലെന്നും പ്രതിക്കെതിരെ എസ്.സി എസ്.ടി ആക്ട് നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |