ന്യൂഡൽഹി: നഴ്സറി മുതൽ ഉന്നതവിദ്യാഭ്യാസ ഘട്ടംവരെയുള്ള കുട്ടികളുടെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ക്രെഡിറ്റ് നൽകുന്ന നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്കിന്റെ രൂപരേഖ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചു. പഠനത്തിന്റെ ഓരോ തലങ്ങളും പൂർത്തിയാക്കുമ്പോൾ ഏതു നിലയിൽ എത്തുന്നു, ഓരോ ഘട്ടത്തിലും എത്ര മണിക്കൂർ പഠനവും പരിശീലനവും നടത്തുന്നു എന്നെല്ലാം വ്യക്തമാക്കുന്നതാണ് രൂപരേഖ.
ഓരോ ഘട്ടത്തിലും ലഭിക്കുന്ന ക്രെഡിറ്റുകൾ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാൻ സഹായകരമായ രീതിയിലാകും ക്രോഡീകരിക്കുക.
അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് എന്ന ഏകീകൃത സംവിധാനത്തിന് കീഴിലാകും ക്രോഡീകരണം. വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ചാകും ഇത് നടപ്പാക്കുക.
ക്ളാസ് മുറിയിലെ പഠനം/അതിനെടുക്കുന്ന സമയം, ലാബ് പ്രവൃത്തികൾ/ പ്രോജക്‌ടുകൾ, വാർഷിക-അർദ്ധ വാർഷിക പരീക്ഷകൾ/ ക്ളാസ് പരീക്ഷകൾ/ ക്വിസ്, അനുഭവത്തിലൂടെ നേടുന്ന അറിവുകൾ, സംഗീതം അടക്കം കലാപരിപാടികൾ, കൈത്തൊഴിലുകൾ, ചർച്ചകൾ, രചനാ കഴിവുകൾ, സ്ഥാപനങ്ങളിലെ ആഘോഷങ്ങളിലെ പങ്കാളിത്തം, സ്‌കൂൾ വൃത്തിയാക്കൽ, ഫീൽഡ് വിസിറ്റ് തുടങ്ങിയവയ്ക്കെല്ലാം ക്രെഡിറ്റ് ലഭിക്കും.
ക്രെഡിറ്ര് രീതി
ഒരു വിദ്യാർത്ഥി പ്രതിവർഷം 1200 മണിക്കൂർവരെ പഠിച്ചാൽ ലഭിക്കുന്നത് 40 ക്രെഡിറ്റുകൾ. അഞ്ചാം ക്ലാസ് വരെ 800 മുതൽ 1000 മണിക്കൂർവരെ പഠനം വേണം. 6-8 ക്ളാസുകളിൽ 1200 മണിക്കൂർ (200 മണിക്കൂർ പാഠ്യേതര പ്രവർത്തനങ്ങൾ അടക്കം), 9-12 ക്ളാസുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് 120 മണിക്കൂർ ഉൾപ്പെടെ 1200 മണിക്കൂർ. വിവിധ ക്ളാസുകളെ വിവിധ ലെവലുകളായി തിരിച്ചാണ് ക്രെഡിറ്റ് അനുവദിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |