തേഞ്ഞിപ്പലം: കാലിക്കറ്ര് സർവകലാശാല സി.എച്ച്.മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ 66ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ 139 പോയിന്റോടെ പാലക്കാട് മുന്നിൽ. ഏഴ് വീതം സ്വർണവും വെള്ളിയും, അഞ്ച് വെങ്കലവും അവർ നേടിക്കഴിഞ്ഞു. തൊട്ടുപിന്നിലുള്ള എറണാകുളം പത്ത് സ്വർണം, നാല് വെള്ളി, ആറ് വെങ്കലവുമായി 128 പോയിന്റ് നേടി. 77 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. ആറ് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലവുമാണ് സമ്പാദ്യം. ആദ്യദിനത്തിൽ മീറ്റ് റെക്കാഡുകളൊന്നുമില്ല.
പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ മൂന്ന് സ്വർണം ഉൾപ്പെടെ 24 പോയിന്റോടെ കോഴിക്കോടാണ് മുന്നിൽ. 14 പോയിന്റുള്ള ഇടുക്കിയും 11 പോയിന്റുള്ള തിരുവനന്തപുരവും തൊട്ടുപിന്നിലുണ്ട്. പെൺകുട്ടികളുടെ അണ്ടർ 16 വിഭാഗത്തിൽ 13 പോയിന്റോടെ എറണാകുളം ഒന്നാമതും ഒമ്പത് പോയിന്റോടെ മലപ്പുറം രണ്ടാമതും എട്ട് പോയിന്റോടെ കോഴിക്കോട് മൂന്നാമതുമാണ്. വനിതകളുടെ അണ്ടർ 18 വിഭാഗത്തിൽ 23 പോയിന്റുമായി പാലക്കാടാണ് മുന്നിൽ. 13 പോയിന്റോടെ തൃശൂരും പന്ത്രണ്ട് പോയിന്റോടെ എറണാകുളവും കടുത്ത പോരാട്ടത്തിലാണ്.
വനിതകളുടെ അണ്ടർ 20 വിഭാഗത്തിൽ 37 പോയിന്റോടെ എറണാകുളമാണ് മുന്നിൽ. 23 പോയിന്റോടെ കോട്ടയവും 21 പോയിന്റോടെ പാലക്കാടുമാണ് തൊട്ടുപിന്നിലുണ്ട്. പുരുഷൻമാരുടെ അണ്ടർ 20 വിഭാഗങ്ങളിൽ 35 പോയിന്റോടെ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളം 21, തിരുവനന്തപുരം 18 പോയിന്റുകളുമായി മുന്നേറുന്നുണ്ട്.
പുരുഷൻമാരുടെ അണ്ടർ 18 വിഭാഗത്തിൽ 21 പോയിന്റുമായി എറണാകുളമാണ് കുതിക്കുന്നത്. 14 പോയിന്റുള്ള പാലക്കാട് രണ്ടാം സ്ഥാനത്തും 10 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്. ആൺകുട്ടികളുടെ അണ്ടർ 16 വിഭാഗത്തിൽ പാലക്കാടിന് 15 പോയിന്റും മലപ്പുറത്തിനും കോഴിക്കോടിനും 12 പോയിന്റുകൾ വീതവും ലഭിച്ചു. ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗങ്ങളിൽ 17.5 പോയിന്റുമായി മലപ്പുറമാണ് മുന്നിൽ. കടുത്ത പോരാട്ടമുയർത്തി 17 പോയിന്റുകളുമായി എറണാകുളവും പാലക്കാടും ഒപ്പത്തിനൊപ്പമുണ്ട്.
പ്രതിസന്ധികൾക്ക് മേലെ
വിഷ്ണുവിന്റെ സുവർണയേറ്
തേഞ്ഞിപ്പലം: ജീവിത പ്രതിസന്ധികൾക്ക് മുകളിലൂടെ വിഷ്ണു എറിഞ്ഞ ജാവലിൻ പതിച്ചത് സ്വർണത്തിൽ. വയനാട് വളേരി ട്രൈബൽ ജി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ വിഷ്ണുവിന് പരിശീലനത്തിന് നല്ലൊരു ഗ്രൗണ്ട് പോലുമില്ല. സ്‌കൂളിലെ ചെളി നിറഞ്ഞ സ്ഥലത്താണ് വിഷ്ണു പരിശീലനം നടത്തിയത്. ഇതൊന്നും കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ സുവർണനേട്ടം കുറിക്കുന്നതിന് വിഷ്ണുവിന് തടസമായില്ല. പതിനഞ്ച് വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജാവലിൻ ത്രോയിലാണ് വിഷ്ണു സ്വർണ്ണം എറിഞ്ഞിട്ടത്.
സ്പോർട്സിൽ അതീവ തത്പരനായ സിജു സാമ്പത്തിക താത്പര്യങ്ങളൊന്നുമില്ലാതെ ആഴ്ചയിൽ മൂന്ന് ദിവസം സ്കൂളിലെത്തിയാണ് വിഷ്ണുവിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 14 വയസ് പ്രായമുള്ളവരുടെ കിഡ്സ് ജാവലിംഗിലും വിഷ്ണു ചാമ്പ്യനായിരുന്നു. ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയാണ് വിഷ്ണുവിന്റെ റോൾമോഡൽ. കൃഷിക്കാരനായ അച്ഛൻ കേളുവിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ മാതുവിന്റെയും പിന്തുണയാണ് വിഷ്ണുവിന്റെ നേട്ടങ്ങളുടെ പിന്നിലെ പ്രധാന ചാലകശക്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |