മൊഹാലി : സയ്യിദ് മുഷ്താഖലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ രണ്ട് തോൽവികൾക്ക് ശേഷം കേരളം വിജയവഴിയിൽ. ഇന്നലെ നടന്ന എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കേരളം ജമ്മു കാശ്മീരിനെതിരെ 62 റൺസിന്റെ ഗംഭീര ജയം നേടി നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം ക്യാപ്ടൻ സഞ്ജു സാംസണിന്റെയും സച്ചിൻ ബേബിയുടേയും അർദ്ധ സെഞ്ച്വറികളുടെ മികവിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെന്ന മികച്ച ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ ജമ്മു കാശ്മീർ 19 ഓവറിൽ 122 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 3 വിക്കറ്റ് വീതം വീഴ്ത്തിയ ബേസിൽ തമ്പിയും കെ.എം.ആസിഫുമാണ് കാശ്മീർ ബാറ്റിംഗ ്നിരയെ തകർത്തത്. നേരത്തേ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു.
ആദ്യപന്തിൽ തന്നെ വെടിക്കെട്ട് ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനെ ക്ലീൻബൗൾഡാക്കി മുജ്തബാ യൂസഫ് കാശ്മീരിന് ബ്രേക്ക് ത്രൂ നൽകി. തുടർന്ന് രോഹൻ എസ് കുന്നുമ്മലും (29) സഞ്ജുവും (56 പന്തിൽ 61) കേരളത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചു. ടീം സ്കോർ 50ൽ വച്ച് രോഹൻ പുറത്തായെങ്കിലും പിന്നീടെത്തിയ സച്ചിൻ ബേബി (32 പന്തിൽ 62) സഞ്ജുവിനൊപ്പം കേരളത്തിന്റെ സ്കോർ അതിവേഗം ഉയർത്തി. സച്ചിൻ 7 ഫോറും 3 സിക്സും സഞ്ജു 6 ഫോറും 1 സിക്സും നേടി. ഇരുവരും 90 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അവസാന ഓവറുകളിൽ അബ്ദുൾ ബാസിതും (പുറത്താകാതെ 11 പന്തിൽ 24) മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യൻ താരം ഉമ്രാൻ മാലിക്ക് ഉൾപ്പെടെയുള്ളവർ കേരള ബാറ്റർമാരുടെ ചൂടറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |