കോട്ടയം. ആപ്പിൾ മുറിക്കുന്ന ശബ്ദം, ആപ്പിൾ കഴിക്കുന്ന ശബ്ദം, മരം മുറിക്കുന്ന ശബ്ദം.. ഇങ്ങനെ പോകുന്നു മിമിക്രി പ്രകടനത്തിൽ കൃഷ്ണപ്രസാദിന്റെ വേറിട്ട അനുകരണങ്ങൾ. എല്ലാം ഒന്നിനൊന്നു മികച്ചത്. ആ കൃത്യത കൃഷ്ണപ്രസാദിന് ഒന്നാം സ്ഥാനവും നേടിക്കൊടുത്തു. കൊല്ലം തഴവ എ.വി ഗവൺമെന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കൃഷ്ണപ്രസാദ്. 2019 സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലും മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കാഴ്ച പരിമിതിയുള്ള കൃഷ്ണപ്രസാദ് സ്വയം കേട്ടുപഠിച്ചവയാണെല്ലാം. കരുനാഗപ്പള്ളി സ്വദേശികളായ സുഗുണൻ - ജയലക്ഷ്മി ദമ്പതികളുടെ മകനാണ്. ലളിതഗാനത്തിലും എ ഗ്രേഡ് നേടി. എട്ടുപേർ മത്സരിച്ച ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ട്രെയിൻ, നായ, വാഹനങ്ങൾ, പക്ഷികൾ തുടങ്ങിയ സ്ഥിരം ശബ്ദങ്ങളായിരുന്നു ഏറെയും. ഇവിടെയാണ് കൃഷ്ണപ്രസാദ് വേറിട്ടു നിന്നത്. പടക്കങ്ങളുടെ ശബ്ദം അനുകരിച്ച് ദീപാവലി ആശംസകളും നേർന്നാണ് കൃഷ്ണപ്രസാദ് വേദി വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |