കൊച്ചി: ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്റെ രാജിയുടെ പശ്ചാത്തലത്തിൽ ബി.ജെ.പി ജില്ലാ നേതൃസമിതി യോഗം ഇന്ന് രാവിലെ 10.30ന് പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ ചേരും.
ഇന്ന് ചേരുന്ന യോഗത്തിൽ പകരം ചുമതലക്കാരനെ നിശ്ചയിക്കുമെന്നാണ് സൂചന. യോഗത്തിൽ എസ്. ജയകൃഷ്ണൻ പങ്കെടുക്കില്ല.
ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ഷൈജു, സംസ്ഥാന വക്താവ് അഡ്വ.ടി.പി.സിന്ധുമോൾ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, വൈസ് പ്രസിഡന്റുമാരായ എസ്.സജി, പി.എൽ.ബാബു, എൻ.എൽ.ജെയിംസ്, വള്ളി രവി തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. കൂടുതൽ സാദ്ധ്യത കെ.എസ്.ഷൈജുവിനാണ്.
പ്രഭാരി അഡ്വ. എസ്. സുരേഷ് കുമാർ, മേഖലാ സംഘടനാ സെക്രട്ടറി പി. പത്മകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം.
വ്യാഴാഴ്ചയാണ് ജയകൃഷ്ണൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രാജിക്കത്ത് തപാലിൽ അയച്ചത്. ഓഫീസിൽ കത്ത് കിട്ടിയെങ്കിലും രാജി സ്വീകരിച്ചതായി ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.ജില്ലാ പ്രസിഡന്റിന്റെ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് രാജി.
മാസങ്ങളായി ജയകൃഷ്ണൻ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. പാർട്ടി ജില്ലാ ഘടകവും നിർജീവമായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താത്കാലിക പ്രസിഡന്റായിരുന്ന വി.എൻ.വിജയൻ, പി.പി. സജീവ്, എസ്.ജയകൃഷ്ണൻ എന്നിവരാണ് മത്സരിച്ചത്. അന്ന് ഏറ്റവും കുറവ് വോട്ട് കിട്ടിയ ജയകൃഷ്ണനെ ആർ.എസ്.എസ് നേതൃത്വം ഇടപെട്ട് പ്രസിഡന്റായി നിശ്ചയിക്കുകയായിരുന്നു. ജില്ലയിലെ ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇടപെടൽ. ജയകൃഷ്ണൻ മറ്റുള്ളവരുടെ പങ്കാളിത്തമില്ലാതെ ഒറ്റയ്ക്കായിരുന്നു പാർട്ടിയെ നയിച്ചിരുന്നതെന്ന് ആക്ഷേപവും ഉയർന്നതാണ്. ആർ.എസ്.എസ് പ്രവർത്തനത്തിൽ നിന്ന് നേരിട്ട് ബി.ജെ.പിയിലെത്തിയ ഇദ്ദേഹത്തിന് രാഷ്ട്രീയ പരിചയക്കുറവും പ്രശ്നമായെന്നാണ് വിലയിരുത്തൽ. ജില്ലാ സെക്രട്ടറിയാകും മുമ്പ് പറവൂർ മണ്ഡലം പ്രസിഡന്റായിരുന്നു.
ആർ.എസ്.എസ് ആലുവ സംഘ ജില്ലാ കാര്യവാഹ്, അഞ്ച് ജില്ലകളുടെ ചുമതലയുള്ള പ്രചാർ പ്രമുഖ് പദവികളും ദീർഘനാൾ വഹിച്ചിട്ടുണ്ട്. കൊച്ചി റിഫൈനറിയിലെ ജോലി രാജിവച്ചാണ് പൂർണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |