ചുമതല ഏൽക്കുന്നവർ ഒഴിയാൻ ക്യൂ നിൽക്കുന്നു
ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ സൂപ്രണ്ടുമാർക്ക് ഇരിപ്പുറപ്പിക്കാൻ കഴിയാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നു. 15 വർഷത്തിനിടെ 9 സൂപ്രണ്ടുമാരാണ് ആശുപത്രിയിൽ മാറിമറിഞ്ഞത്. നിലവിലെ സൂപ്രണ്ട് ഡോ. സജീവ് ജോർജ്ജ് പുളിക്കൽ, സൂപ്രണ്ട് സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് കത്ത് നൽകിയെങ്കിലും പകരക്കാരനെ കണ്ടെത്താനായിട്ടില്ല. അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. കടുത്ത രാഷ്ട്രീയ ഇടപെടലാണ് സൂപ്രണ്ടുമാർ സ്വയം ഒഴിയാൻ കാരണം. നിലവിലെ സൂപ്രണ്ട് പകരക്കാരനായി ഒരാളുടെ പേര് നിർദ്ദേശിച്ചെങ്കിലും മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം അനുസരിച്ചുള്ള യോഗ്യതയില്ലാത്തത് വിനയായി. പത്തുവർഷത്തെ ഭരണപരിചയമാണ് സൂപ്രണ്ട് പദവി ഏൽക്കുന്ന ആളിന്നു വേണ്ടത്. അംഗബലം കുറവുള്ള ഹൃദയരോഗ വിഭാഗത്തിലെ ഉത്തരവാദിത്തപ്പെട്ടയാൾ സൂപ്രണ്ടാകുന്നതോടെ വകുപ്പിന്റെ പ്രവർത്തനം താളം തെറ്റുമെന്ന ആശങ്കയാണ് ഒരു വിഭാഗം ഡോക്ടർമാർക്കുള്ളത്.
വട്ടം കറങ്ങുന്ന കസേര
2007ൽ വണ്ടാനത്തേക്കു മാറ്റിത്തുടങ്ങിയ മെഡി. ആശുപത്രിയിൽ അഞ്ചു വർഷം സൂപ്രണ്ടായിരുന്നത് ഇപ്പോഴത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ.സുമയാണ്. 2007ലും 2011 മുതൽ 2014 വരെയും പ്രവർത്തിച്ച സുമ ആരോഗ്യപ്രശ്‌നത്താലാണ് ചുമതല ഒഴിഞ്ഞത്. പിന്നീടു വന്നവർ ആറുമാസം മുതൽ ഒന്നര വർഷം വരെയാണ് കസേരയിൽ ഇരുന്നിട്ടുള്ളത്. 2010ൽ ആശുപത്രി പൂർണമായും വണ്ടാനത്തേക്ക് മാറിയപ്പോൾ ത്വക്ക് രോഗവിഭാഗം മേധാവി ഡോ. ശ്രീദേവൻ സൂപ്രണ്ടിന്റെ ചുമതല വഹിച്ചത് മാസങ്ങൾ മാത്രം. ഡോ. സുമയ്ക്കു ശേഷം സൂപ്രണ്ടായ ഡോ. രാജ് മോഹനും മാസങ്ങൾ മാത്രമാണ് ചുമതലയിലിരുന്നത്. തുടർന്ന് അരവിന്ദ് എസ്.നാഥിനെ താത്കാലികമായി നിയമിച്ചു. പിന്നീട് ഡോ. സന്തോഷ് രാഘവൻ എത്തിയെങ്കിലും ജീവനക്കാരുടെ പടലപ്പിണക്കം മൂലം അധികനാൾ തുടർന്നില്ല. പകരക്കാരനായി വന്ന ഡോ. ആർ.വി. രാംലാൽ തന്നെ ചുമതലയിൽ നിന്നു ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ അദ്ദേഹവും ഒഴിഞ്ഞു. പകരം ഡോ. നോനാം ചെല്ലപ്പൻ സൂപ്രണ്ടായെങ്കിലും ഒരു വർഷം തികച്ചില്ല. 2021ആഗസ്റ്റിൽ ഡോ. സജീവ് ജോർജ്ജ് പുളിക്കൽ സൂപ്രണ്ടായി. ഒരു വർഷം തികഞ്ഞില്ലെങ്കിലും കളമൊഴിയാൻ കാത്തിരിക്കുകയാണ് അദ്ദേഹം.
താങ്ങാൻ വയ്യ, തലവേദന
താത്കാലിക നിയമനങ്ങൾ മുതൽ ആശുപത്രിയിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിൽ വരെ ഉണ്ടാവുന്ന രാഷ്ട്രീയ സമ്മർദ്ദങ്ങളും ഭാവിയിൽ കോടതി കയറേണ്ടി വരുമോ എന്ന ആശങ്കയുമാണ് സൂപ്രണ്ട് കസേരയിൽ ഇരിക്കുന്നവരെ ചിന്തിപ്പിക്കുന്നത്. ഹരിപ്പാട് സ്വദേശിയായ 13 കാരിയെ സുരക്ഷാ ജീവനക്കാരികൾ മർദ്ദിച്ചത് ഏറെ വിവാദമായിരുന്നു. പൊലീസും ബാലാവകാശ കമ്മിഷനും ഇടപെട്ടെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്താൽ സൂപ്രണ്ടിന് നടപടി എടുക്കാനായില്ല. എല്ലാമൊന്ന് അറിഞ്ഞു വരുമ്പോഴേക്കും എങ്ങനെയെങ്കിലും ചുമതല തലയിൽ നിന്ന് ഒഴിവാക്കാനാണ് സൂപ്രണ്ടുമാരുടെ ശ്രമംറ്റ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |