തിരുവനന്തപുരം: അഭിഭാഷകനെന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് നടത്താനെന്ന വ്യാജേന പ്രവാസിയുടെയും ഭാര്യയുടെയും കൈയിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലനാട് പരമേശ്വരം സ്വദേശി ശങ്കർദാസ്, കൂട്ടാളി കൈതമുക്ക് പാൽകുളങ്ങര സ്വദേശി അരുണ പാർവതിയെയുമാണ് തിരുവനന്തപുരം റൂറൽ സിറ്റി ബ്രാഞ്ച് ഡി.വൈ.എസ്.പി ജോൺസൺ കെ.ജെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2020 ആഗസ്റ്റ് മുതൽ 2022സെപ്തംബർ വരെയുള്ള കാലയളവിൽ ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയായ യുവതിയെയും ഭർത്താവിനെയും അഭിഭാഷകരെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത് ഇവർ ആഡംബര ജീവിതം നയിക്കുകയായിരുന്നു.
കൊവിഡ് കാലത്താണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന 8 മാസം ഗർഭിണിയായിരുന്ന യുവതി കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലെത്തി. ക്വാറന്റൈൻ ലംഘിച്ചുവെന്നാരോപിച്ച് അയൽക്കാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ ചിറയിൻകീഴ് പൊലീസ് കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച് യുവതിയുടെ ഭർത്താവ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികൾ കാണുകയും ഭർത്താവുമായി പരിചയപ്പെടുകയും ചെയ്‌തു. കേസ് വാദിക്കാമെന്നും, കേസ് കോടതിയിൽ പരാജയപ്പെട്ടതിനാൽ ഹൈക്കോടതിയിൽ കേസ് നടത്തണമെന്നും, വിസ തട്ടിപ്പ് കേസിലെ പ്രതികൾ യുവതിയുടെ ഭർത്താവിന്റെ പേര് കൂടി പറഞ്ഞിട്ടുണ്ടെന്നും അതിനാൽ ഇനി നാട്ടിൽ വരാൻ കഴിയില്ലെന്നും ഇവർ ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചു. ഈ കേസ് കൂടി വാദിക്കാമെന്നും ഇവർ പറഞ്ഞു. കേസുകളുമായി ബന്ധപ്പെട്ട് കോടതി വിവരങ്ങൾ വ്യാജമായി നിർമ്മിച്ച് യുവതിക്കും ഭർത്താവിനും അയച്ചുകൊടുത്തു.
കേസ് നടത്താനായി ദമ്പതികളെ കൊണ്ട് വസ്തുവകകൾ വിൽപ്പിച്ചും സ്വർണം പണയം വയ്പ്പിച്ചും 70 ലക്ഷം രൂപ പലപ്പോഴായി ഇവർ കൈക്കലാക്കി. തട്ടിപ്പ് മനസിലായ പരാതിക്കാരിയും കുടുംബവും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ചിറയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോൺസൺ കെ.ജെയുടെ നേതൃത്വത്തിൽ എസ്.ഐ ഗിരീഷ്, സിന്ധു, പ്രതീഷ്, സാജു, ആൽബിൻ, ദിനേശ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |