ന്യൂഡൽഹി:എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ.രാജശ്രീ എം. എസിനെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കി. നിയമനം യു.ജി.സി ചട്ടങ്ങൾ പ്രകാരമല്ലെന്ന് കാട്ടി കുസാറ്റ് എൻജിനീയറിംഗ് ഫാക്കൽറ്റി മുൻ ഡീൻ പ്രൊഫ.ശ്രീജിത്ത് പി.എസ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എം.ആർ ഷായും സി.ടി രവികുമാറും അടങ്ങുന്ന ബെഞ്ചിന്റെ വിധി. നേരത്തേ ഹർജി തള്ളിയ ഹൈക്കോടതി വിധി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീയെ വി.സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്. ഇതിനെതിരെ ഡോ.ശ്രീജിത്ത് നൽകിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.
ചട്ടങ്ങളിൽ മൂന്ന് ലംഘനം
വി. സി നിയമനച്ചട്ടങ്ങളിൽ മൂന്ന് ലംഘനമുണ്ടായെന്നാണ് ശ്രീജിത്തിന്റെ വാദം. സെർച്ച് കമ്മറ്റി രൂപീകരണമാണ് ഒന്ന്. വിദ്യാഭ്യാസ പ്രമുഖരാവണം സെർച്ച് കമ്മിറ്റിയിൽ എന്നാണ് യു.ജി.സി ചട്ടം. അത് ലംഘിച്ച് ചീഫ് സെക്രട്ടറിയെ കമ്മിറ്റിയിൽ അംഗമാക്കി. യു.ജി.സി ചെയർമാന്റെ നോമിനിക്ക് പകരം എ.ഐ.സി.ടി.ഇ നോമിനിയെ ഉർപ്പെടുത്തി, വൈസ് ചാൻസലർ നിയമനത്തിന് പാനലിന് പകരം ഡോ.രാജശ്രീയുടെ പേര് മാത്രം ചാൻസലറായ ഗവർണർക്ക് കൈകാറി എന്നിവയാണ് മറ്റ് ലംഘനങ്ങൾ. ഇവ സുപ്രീം കോടതി അംഗീകരിച്ചു.
ആദ്യ വിജ്ഞാപനപ്രകാരമുള്ള ഷോർട്ട് ലിസ്റ്റിൽ ഹർജിക്കാരനെ ഉൾപ്പെടുത്തിയിരുന്നു. 2018 ഡിസംബറിലെ രണ്ടാം വിജ്ഞാപനം പ്രകാരമുള്ള ലിസ്റ്റിൽ രാജശ്രീയെ മാത്രമാണ് ഉൾപ്പെടുത്തിയത്. തുടർന്നാണ് ഹർജിക്കാരൻ നിയമനടപടികൾ ആരംഭിച്ചത്.
രാജശ്രീയുടെ നിയമനം 2015ലെ സാങ്കേതിക യൂണി. നിയമത്തിന്റെ പതിമൂന്നാം വകുപ്പ് പ്രകാരമാണെന്നും 2013 ലെ യു.ജി.സി ചട്ടങ്ങൾ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ വി.സിയെ നിയമിക്കാൻ അധികാരമുണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചു. സർക്കാരിന്റെയും രാജശ്രീയുടെയും വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |