ഇസ്ലാമബാദ്:വിദേശ സന്ദർശനങ്ങളിൽ ലഭിച്ച അമൂല്യ ഉപഹാരങ്ങൾ വിറ്റ് സമ്പാദിച്ച കോടികൾ ആദായനികുതി റിട്ടേണിൽ മറച്ചു വച്ചെന്ന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അഞ്ച് വർഷത്തേക്ക് പാർലമെന്റംഗമാകാൻ അയോഗ്യത. നിലവിലെ പാലമെന്റംഗത്വവും നഷ്‌ടപ്പെടും. പാകിസ്ഥാൻ തെഹ്‌രീക് - ഇൻസാഫ് പാർട്ടി ചെയർമാൻ കൂടിയാണ് 70-കാരനായ ഇമ്രാൻ.
ഭരണ മുന്നണി എം.പിമാരുടെ പരാതിയിൽ പാക് ഇലക്‌ഷൻ കമ്മിഷന്റേതാണ് വിധി. കോടികൾ വിലയുള്ള രത്നം പതിച്ച വാച്ചുകളുൾപ്പെടെയുള്ള ഉപഹാരങ്ങളാണ് ഇമ്രാൻ വിറ്റത്. അഴിമതി വ്യക്തമായതിനാൽ ഇമ്രാന് അയോഗ്യത കൽപ്പിക്കുകയാണെന്ന് ചീഫ് ഇലക്‌ഷൻ കമ്മിഷണർ സിക്കന്തർ സുൽത്താൻ രാജയുടെ ബെഞ്ച് ഏകകണ്ഠമായാണ് വിധിച്ചത്. അഴിമതി നിരോധന നിയമപ്രകാരവും ഇമ്രാനെതിരെ നടപടിയുണ്ടാവും. വിധിക്കെതിരെ ഇമ്രാന്റെ പാർട്ടി ഇസ്ലാമബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകും. പ്രതിഷേധത്തിനും പാർട്ടി ആഹ്വാനം നൽകി.
2018ൽ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ അറബ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ സമ്പന്നരായ ഷെയ്‌ക്കുമാർ സമ്മാനിച്ച വിലപിടിപ്പുള്ള ഉപഹാരങ്ങളാണ് വിറ്റത്. ഇവ ആദ്യം ദേശീയ നിധി കലവറയിലേക്ക് (തോഷാഖാന) നൽകിയിരുന്നു. തുടർന്ന് അവിടെ നിന്ന് നിയമപ്രകാരമുള്ള ഡിസ്‌കൗണ്ട് വിലയ്‌ക്കു വാങ്ങി കോടികളുടെ ലാഭത്തിന് വിൽക്കുകയായിരുന്നു.
എന്നാൽ പാക് കറൻസി പ്രകാരം 2.15 കോടി രൂപയ്‌ക്ക് വാങ്ങിയ ഉപഹാരങ്ങൾ 5.8 കോടിയ്‌ക്ക് വിറ്റെന്നും ഇതിന്റെ സത്യവാങ്മൂലം ആദായനികുതി റിട്ടേണിൽ കാണിച്ചിട്ടുണ്ടെന്നുമാണ് ഇമ്രാൻ വിചാരണ വേളയിൽ ഇലക്‌ഷൻ കമ്മിഷനെ അറിയിച്ചത്. ഇത് വ്യാജമാണെന്ന് കണ്ടെത്തിയാണ് കമ്മിഷന്റെ നടപടി.
അതേസമയം മൂന്ന് വാച്ചുകൾ 15 കോടിയ്‌ക്ക് ഇമ്രാൻ ഗൾഫിൽ വിറ്റെന്നും പത്തു കോടി രൂപ വിലയുള്ള വാച്ച് ഇമ്രാന്റെ പക്കലുണ്ടെന്നുമാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ആരോപണം. പ്രധാനമന്ത്രിയായിരിക്കെ തോഷാഖാനയിൽ നിന്നെടുത്ത പല ഉപഹാരങ്ങൾക്കും ഇമ്രാൻ പണം നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്.
ഇമ്രാന്റെ കച്ചവടം
രത്നങ്ങൾ പതിച്ച അഞ്ച് ഗ്രാഫ്, റോളക്‌സ് വാച്ചുകൾ
വിലപിടിപ്പുള്ള പേനകൾ
കഫ് ലിങ്ക്
തോഷാഖാന
ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കാൻ 1974ൽ പാക് സർക്കാർ തുടങ്ങിയ വകുപ്പാണ് തോഷാഖാന. അവിടെ ഉപഹാരങ്ങളുടെ മൂല്യം നിശ്ചയിക്കും. അതിന്റെ നിശ്ചിത ശതമാനം കെട്ടി വച്ച് ഉപഹാരങ്ങൾ നിയമപ്രകാരം സ്വന്തമാക്കാം. അതാണ് ഇമ്രാൻ ദുരുപയോഗപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |