കാസർകോട്: വേനൽക്കാലത്തെ ചൂടിനെ ശമിപ്പിക്കാൻ മധുരമൂറും തണ്ണിമത്തൻ വിപണിയിലെത്തിക്കാൻ തയ്യാറെടുത്ത് കുടുംബശ്രീ. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി 420 ഹെക്ടറിലാണ് കുടുംബശ്രീ പ്രവർത്തകർ ഇത്തവണ തണ്ണിമത്തൻ കൃഷിയിറക്കുന്നത്. ആറ് ബ്ലോക്കുകളിൽ നിന്നായി 42 സി.ഡി.എസുകളിൽ തണ്ണിമത്തൻ കൃഷി ചെയ്യും. ഓരോ സി.ഡി.എസുകളിലും ചുരുങ്ങിയത് പത്ത് ഹെക്ടർ സ്ഥലത്ത് തണ്ണിമത്തൻ കൃഷി ചെയ്യാനാണ് നിർദ്ദേശം. റംസാൻ, വിഷു വിപണികളും ഇവർ ലക്ഷ്യമിടുന്നു.
ഒരേക്കർ സ്ഥലത്തെ കൃഷിയുടെ മേൽനോട്ടം ഒരു ജെ.എൽ.ജിയെ ഏൽപ്പിക്കും. ഹൈബ്രിഡ് ഇനത്തിൽപ്പെടുന്ന ആരോഹി, ബുക്കാസ എന്നിവയാണ് കൃഷി ചെയ്യുന്നത്. അജാനൂർ, മുളിയാർ, ബേഡഡുക്ക, ചെറുവത്തൂർ, പടന്ന എന്നിവടങ്ങളിലാണ് കൂടുതൽ കൃഷി ചെയ്യുക. ചൂടുകാലത്ത് ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാന തണ്ണിമത്തന് പകരം വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജില്ലയിൽ ഒരു വർഷം 40 കോടിയിലധികം രൂപയുടെ തണ്ണിമത്തൻ വിറ്റഴിക്കുന്നുവെന്നാണ് കണക്ക്.
കൃഷി രണ്ടു ഘട്ടങ്ങളിൽ
നവംബർ മുതൽ ജനുവരി പകുതിവരെയും, ജനുവരി മുതൽ ഏപ്രിൽ വരെയുള്ള രണ്ട് ഘട്ടങ്ങളിലായാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. ഒരേക്കർ സ്ഥലത്തു നിന്ന് എല്ലാ ചെലവുകളും കഴിച്ച് രണ്ടര മാസം കൊണ്ട് ഒരു ലക്ഷം രൂപ ലാഭം കിട്ടുമെന്നാണ് മുൻകാല അനുഭവം. കഴിഞ്ഞ സാമ്പത്തിക വർഷം കുടുംബശ്രീക്ക് നാൽപത് ലക്ഷത്തിലധികം രൂപയുടെ വരുമാനം തണ്ണിമത്തൻ കൃഷിയിലൂടെ ലഭിച്ചിരുന്നു. കൂടാതെ കഴിഞ്ഞവർഷം അജാനൂർ, പടന്ന, വലിയപറമ്പ, ചെങ്കള തുടങ്ങിയ സ്ഥലങ്ങളിൽ തണ്ണിമത്തൻ വിളവെടുപ്പ് വലിയ രീതിയിൽ സാധ്യമായിരുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമായതെന്നതും താരതമ്യേന കീടങ്ങളും രോഗങ്ങളും കുറവാണെന്നതും തണ്ണിമത്തൻ കൃഷിയുടെ ആകർഷണമാണ്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളർച്ചയ്ക്ക് അനുയോജ്യം. വിത്തിട്ട് 45 ദിവസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും. 90 മുതൽ120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈർഘ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |