പാലക്കുന്ന്: കൊവിഡ് ഭീഷണിയിൽ രണ്ടു വർഷം മുടങ്ങിയ വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവങ്ങൾ 2023ൽ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പാലക്കുന്ന് കഴകത്തിലെ 123 അടക്കം ചെറുവത്തൂർ മയിച്ച മുതൽ തലപ്പാടി വരെ 525 വയനാട്ടുകുലവൻ തറവാടുകളാണ് തീയ്യ സമുദായക്കാർക്കുള്ളത്. ഇതിൽ 12 തറവാടുകളിലാണ് മാർച്ച് മുതൽ തെയ്യംകെട്ട് നടക്കുന്നത്.
2020ൽ തീയതി നിശ്ചയിച്ച തറവാടുകളിൽ കൊവിഡ് വ്യാപനം മൂലം നടക്കാതെ പോയവയാണിപ്പോൾ അതിനായി തയാറെടുക്കുന്നത്. വെള്ളിക്കോത്ത് വയനാട്ടുകുലവൻ ദേവസ്ഥാനമടക്കം ഏതാനുമിടങ്ങളിൽ തെയ്യംകെട്ടിന് മുന്നോടിയായുള്ള 'കൂവം അളക്കൽ'ചടങ്ങ് നടന്നിരുന്നുവെങ്കിലും അന്ന് ഉത്സവം നടന്നില്ല. തീയതി നിശ്ചയിച്ച ശേഷം ഒരുക്കങ്ങൾ നടന്നുവരവേ അവ ഉപേക്ഷിക്കേണ്ടി വന്നതിനാൽ ഇവിടങ്ങളിൽ പ്രാരംഭപ്രവർത്തനങ്ങൾക്കായി ലക്ഷങ്ങൾ ചെലവിട്ടത് വെറുതെയായി.
2023ലെ തെയ്യംകെട്ടുത്സവങ്ങൾക്ക് കോലധാരികളെയും വെളിച്ചപ്പാടന്മാരെയും ബന്ധപ്പെട്ടവരെയും ഏകോപിപ്പിച്ച് തീയതി നിശ്ചയിച്ചു.
ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം
തെയ്യംകെട്ടുത്സവങ്ങൾക്ക് ഭാരിച്ച ചെലവുകൾ വേണ്ടിവരുന്നത് ആഘോഷ -ആർഭാടങ്ങളിൽ നിയന്ത്രണമില്ലാത്തതിനാലാണെന്നും ഇനിമുതൽ അനുഷ്ഠാനങ്ങളും ആചാരങ്ങളും ചുരുക്കി അവ നടത്തേണ്ടതിന്റെ ഔചിത്യം തറവാട് - ആഘോഷകമ്മിറ്റി ഭാരവാഹികൾ മനസിലാക്കണമെന്നും ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയയും പാലക്കുന്ന് കഴകം ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരനും പറഞ്ഞു. 30 മുതൽ 40 ലക്ഷം വരെയാണ് ഓരോ തറവാടും തെയ്യംകെട്ടിനായി ചെലവിടുന്നത്. ഇത് പകുതിയായി കുറയ്‌ക്കാനാവുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |