സുഹൃത്തിന്റെ വീട്ടിൽ നിന്ന്മോഷ്ടിച്ചത് 8 പവൻ
വൈപ്പിൻ: കൂട്ടുകാരന്റെ ഭാര്യയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത് ഓൺലൈൻ റമ്മി കളിച്ചുണ്ടാക്കിയ കടം തീർക്കാനെന്ന് അറസ്റ്റിലായ പൊലീസുകാരന്റെ മൊഴി. കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ 2015 ബാച്ച് സിവിൽ പൊലീസ് ഓഫീസർ അമൽനാഥാണ് (35) അയൽപക്കത്തെ സുഹൃത്തിന്റെ വീട്ടിൽ കള്ളനായി അവതരിച്ചത്. ഞാറക്കൽ പെരുമ്പിള്ളി ചർച്ച് റോഡ് അസീസി ലെയ്ൻ പോണത്ത് നടേശന്റെ വീട്ടിൽ ഈ മാസം 13നായിരുന്നു മോഷണം നടന്നത്. നടേശന്റെ മകൻ നിബിന്റെ അടുത്ത സുഹൃത്തായിരുന്ന അമൽനാഥ് ഇവിടെ നിത്യസന്ദർശകനായിരുന്നു. നിബിന്റ ഭാര്യയുടെ 8 പവൻ 1 ഗ്രാമാണ് മോഷണം പോയത്. നിബിന്റെ അച്ഛൻ മത്സ്യത്തൊഴിലാളിയായ നടേശൻ ജോലിക്ക് പോയാൽ തിരിച്ചുവരുന്നതിന് നിശ്ചിതസമയമില്ല. അമ്മ തൊഴിലുറപ്പ് ജോലിക്കുപോകും. മറ്റുള്ളവർ പുറത്തുപോയാലും വീട് പൂട്ടാറില്ല. വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയും പൂട്ടാറില്ല. ഈ അലമാരിയിലെ ചെസ്റ്റിലായിരുന്നു ആഭരണങ്ങൾ. ചെസ്റ്റ് കുത്തിപ്പൊളിച്ചാണ് സ്വർണം മോഷ്ടിച്ചത്. കഴിഞ്ഞദിവസം വിവാഹത്തിന് പോകാൻ ഒരുങ്ങവേയാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്. മോഷണമുതൽ 43,000 രൂപയ്ക്ക് ഞാറക്കൽ പെരുമ്പിള്ളി സ്റ്റോപ്പിലെ പണയ വ്യാപാരസ്ഥാപനത്തിലും 79000 രൂപയ്ക്ക് എറണാകുളം ബാനർജി റോഡിലെ സ്ഥാപനത്തിലും അമൽ പണയംവച്ചു. ശേഷിച്ചത് ഞാറക്കൽ ഗീതാസ്റ്റോഴ്‌സ് ഉടമ രാജന് 1.21 ലക്ഷം രൂപക്ക് വിറ്റു. പതിവായി വീട്ടിൽ വരുന്നവരെ കേന്ദ്രീകരിച്ച് ഞാറക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമൽനാഥ് കുടുങ്ങിയത്. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
40 ലക്ഷത്തിന്റെ കടക്കെണി
ഓൺലൈൻ റമ്മി കളിച്ച് 40 ലക്ഷത്തോളം രൂപയുടെ കടമാണ് അമൽനാഥിനുള്ളത്. തത്ക്കാലം പിടിച്ചു നിൽക്കാനായിരുന്നു മോഷണം. ദുശീലങ്ങളൊന്നുമില്ലാത്ത ഇയാളെക്കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായമാണ്. ബാങ്കുകൾ, പണമിടപാട് സ്ഥാപനങ്ങൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ഇയാൾ വായ്പ എടുത്തിരുന്നു. ആലപ്പുഴ അരൂർ സ്വദേശിയായ അമൽനാഥ് കുട്ടിക്കാലം മുതൽ മാതൃസഹോദരിയുടെ ഞാറക്കൽ പെരുമ്പിള്ളിയിലെ വീട്ടിലാണ് താമസം. ഭാര്യയും ഒരു കുഞ്ഞുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |