■ഡി.ജി.പിയോട് വിശദീകരണം തേടിയേക്കും
കൊല്ലം: കരസേന സിഗ്നൽ വിഭാഗം ജവാനായ കരിക്കോട് പേരൂർ ഇന്ദീവരത്തിൽ വിഷ്ണുവിനെയും സഹോദരനെയും കിളികൊല്ലൂർ പൊലീസ് കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കരസേന അന്വേഷണം ആരംഭിച്ചു. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്നലെ വിഷ്ണുവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
വിഷ്ണുവിന് നേരെ നടന്ന ക്രൂരമായ അതിക്രമത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് വൈകാതെ പരാതി നൽകും. കേന്ദ്ര സേനാംഗങ്ങൾ ഏതെങ്കിലും കേസിൽപ്പെട്ടാൽ ഉടൻ തൊട്ടടുത്ത സേനാ ഓഫീസിൽ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ, കിളികൊല്ലൂർ പൊലീസ് ഇക്കാര്യത്തിൽ വീഴ്ച വരുത്തി. സൈനികനെ അകാരണവും ക്രൂരവുമായി മർദ്ദിച്ചതിനും വിവരം അറിയിക്കാതിരുന്നതിനും, ഉന്നത സേനാ ഉദ്യോഗസ്ഥർ ഡി.ജി.പിയോട് വിശദീകരണം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ മാസം 25നായിരുന്നു സംഭവം. കിളികൊല്ലൂർ സ്റ്റേഷനിലെ നാട്ടുകാരനായ പൊലീസുകാരൻ വിഷ്ണുവിന്റെ സഹോദരൻ വിഘ്നേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു പ്രതിക്ക് ജാമ്യമെടുക്കാനായി വിളിച്ചുവരുത്തി. എം.ഡി.എം.എ കേസാണെന്ന് അറിഞ്ഞതോടെ ജാമ്യം നൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വിഘ്നേഷ് മടങ്ങി. സ്റ്റേഷന് മുന്നിലെത്തിയതും സഹോദരനായ വിഷ്ണു സ്ഥലത്തെത്തി. ഈ സമയം സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന എസ്.എസ്.ഐ പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുനിറുത്തി ബോധപൂർവം പ്രശ്നം സൃഷ്ടിച്ചു. ഇത് സംബന്ധിച്ച് പരാതിപ്പെടാൻ വിഷ്ണുവും വിഘ്നേഷും സ്റ്റേഷനിൽ എത്തിയതോടെ ബാക്കി പൊലീസുകാർ ഓരോരുത്തരായെത്തി പല ഭാഗത്ത് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. എന്നാൽ, എം.ഡി.എം.എ കേസ് പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന സൈനികനും സഹോദരനും ബോധപൂർവ്വം പ്രശ്നം സൃഷ്ടിച്ച് എ.എസ്.ഐയെ മർദ്ദിച്ചെന്ന് പറഞ്ഞാണ് പൊലീസ് കേസെടുത്തത്.
കേസ് കെട്ടിച്ചമച്ചതാണെന്നും സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ചെന്നും കണ്ടെത്തിയതോടെ കിളികൊല്ലൂർ എസ്.എച്ച്.ഒ അടക്കമുള്ള നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ദൃശ്യങ്ങൾ പുറത്ത്
വിട്ട് പൊലീസ്
25ന് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ നിരീക്ഷണ കാമറ ദൃശ്യങ്ങളുടെ കുറച്ച് ഭാഗം മാത്രം ഇന്നലെ പൊലീസ് പുറത്ത് വിട്ടു. എസ്.എസ്.ഐ പ്രകാശ് ചന്ദ്രനെ സൈനികൻ മർദ്ദിച്ചുവെന്ന് ന്യായീകരിക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാൽ, ദൃശ്യങ്ങളിൽ പ്രകാശ് ചന്ദ്രനാണ് സൈനികനെ ആദ്യം മർദ്ദിക്കുന്നത്. കരണത്ത് അടിയേറ്റ വിഷ്ണു ഉടൻ തന്നെ തിരിച്ചടിച്ചു. ഇതോടെ ഇരുവരും തമ്മിലുണ്ടായ ബലപ്രയോഗമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ, പിന്നീട് പൊലീസുകാർ സംഘം ചേർന്ന് നടത്തിയ ക്രൂരമായ പീഡനത്തിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെങ്കിലും പുറത്ത് വിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |