SignIn
Kerala Kaumudi Online
Saturday, 20 April 2024 2.06 AM IST

തലച്ചോർ നശിപ്പിച്ച് നേഗ്ലേറിയ ഫൗലേറി: ആൺകുട്ടിയ്ക്ക് ദാരുണാന്ത്യം

pic

ന്യൂയോർക്ക് : യു.എസിലെ നെവാഡയിൽ തലച്ചോർ കാർന്നുതിന്നുന്ന ' നേഗ്ലേറിയ ഫൗലേറി" എന്ന അപൂർവ അമീബ ആക്രമണത്തിനിരയായ ആൺകുട്ടിയ്ക്ക് ദാരുണാന്ത്യം. മരിച്ച കുട്ടി ക്ലാർക്ക് കൗണ്ടി സ്വദേശിയാണെന്നും കുട്ടി മീഡ് തടാകത്തിൽ സന്ദർശനം നടത്തിയിരുന്നെന്നും ഇവിടെ നിന്നാകാം അമീബ ശരീരത്തിലേക്ക് കടന്നതെന്ന് കരുതുന്നതായും സതേൺ നെവാഡ ഹെൽത്ത് ഡിസ്ട്രിക്റ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അരിസോണ ഭാഗത്തെ മീഡ് തടാകത്തിൽ നിന്നാണ് കുട്ടിയ്ക്ക് അമീബയുടെ ആക്രമണമുണ്ടായത്. ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് രോഗ ലക്ഷണങ്ങൾ പ്രകടമാക്കി തുടങ്ങിയത്. ജലാശയങ്ങളിൽ നീന്തുമ്പോൾ ഈ അമീബകൾ മനുഷ്യന്റെ മൂക്കിലൂടെ കടന്നാണ് ഇവർ തലച്ചോറിലെത്തുന്നത്. തുടർന്ന് തലച്ചോറിനെയും നാഡീവ്യൂഹത്തെയും നശിപ്പിക്കുന്നു. ഇവയുടെ ആക്രമണം അമീബിക് മെനിഞ്ചൈറ്റിസിന് കാരണമാകുന്നു. ഇത് ബാധിച്ച ഒരാൾ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യത വളരെ കുറവാണ്. തലവേദന, പനി, രുചി വ്യത്യാസം, ഛർദ്ദി തുടങ്ങിയവയാണ് അമീബിക് മെനിഞ്ചൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ട് ഏഴ് മുതൽ പതിനാല് ദിവസത്തിനുള്ളിൽ മരണം സംഭവിച്ചേക്കാം. മരിച്ച കുട്ടിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഉഷ്ണകാലത്ത് 27 ഡിഗ്രി സെൽഷ്യസിലും കൂടുതൽ താപനിലയിലുള്ള ജലാശയങ്ങളിൽ നേഗ്ലേറിയ ഫൗലേറിയുടെ സാന്നിദ്ധ്യം കൂടുതലാണ്. ജലാശയങ്ങളിൽ നിന്തുന്നവർ അതിനാൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മൂക്കിലൂടെ വെള്ളം കയറാതെ നോക്കണമെന്നും യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ) പറയുന്നു. സി.ഡി.സിയുടെ കണക്ക് പ്രകാരം 1962നും 2021നും ഈ രോഗം ബാധിച്ച 154 പേരിൽ 4 പേർക്ക് മാത്രമാണ് യു.എസിൽ ജീവൻ തിരിച്ചുകിട്ടിയത്. ഏകകോശ ജീവിയായ അമീബകൾക്കിടയിൽ ഏറ്റവും അപകടകാരിയാണ് നേഗ്ലേറിയ ഫൗലേറി. നേഗ്ലേറിയ ഫൗലേറിയുടെ ആക്രമണത്തിന് വിധേയരായ ഒട്ടുമിക്കപേരും മരണത്തിന് കീഴടങ്ങിയതായാണ് പഠനങ്ങൾ. നദികൾ, തടാകങ്ങൾ, കുളങ്ങൾ, ഉഷ്‌ണജല പ്രവാഹങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ അമീബകളുടെ സാന്നിദ്ധ്യം ഉപ്പ് ജലത്തിൽ കണ്ടെത്തിയിട്ടില്ല. വ്യവസായ ശാലകളിൽ നിന്നും പുറംതള്ളുന്ന മലിനജലം, ക്ലോറിനേഷൻ നടത്താത്ത നീന്തൽക്കുളം എന്നിവിടങ്ങളിലും നേഗ്ലേറിയ ഫൗലേറി കാണപ്പെടുന്നു. കെട്ടിക്കിടക്കുന്നതും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. 40 ഡിഗ്രി ചൂട് വരെ താങ്ങാൻ ശേഷിയുള്ളവയാണ് നേഗ്ലേറിയ ഫൗലേറി. സ്ഥിരമായി ക്ലോറിനേഷൻ നടത്തുന്നതും, ഇടയ്‌ക്കിടയ്‌ക്ക് വെള്ളം മാറ്റുന്നതുമായ നീന്തൽ കുളങ്ങളിൽ ഇക്കൂട്ടർ കാണപ്പെടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.