കീവ് : റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയിൻ പ്രവിശ്യയായ ഖേഴ്സണിൽ നിപ്രോ നദിയിലുള്ള നോവ കഖോവ്‌ക ജലവൈദ്യുത ഡാം തകർക്കാൻ റഷ്യ ലക്ഷ്യമിടുന്നതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ആരോപിച്ചു. ഡാം തകർന്നാൽ തെക്കൻ യുക്രെയിൻ വെള്ളത്തിൽ മുങ്ങും. എന്നാൽ ആരോപണം നിഷേധിച്ച റഷ്യ, യുക്രെയിനാണ് ഡാം തകർക്കാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. ഡാമിനെ യു.എസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കാൻ യുക്രെയിൻ പദ്ധതിയിടുന്നതായി യുക്രെയിനിലെ റഷ്യൻ സേനയുടെ കമാൻഡറായ സെർജി സുറൊവികിൻ കഴിഞ്ഞ ചൊവ്വാഴ്ച ആരോപിച്ചിരുന്നു. എന്നാൽ ഡാം തകർത്ത് തങ്ങൾക്ക് മേൽ കുറ്റം ആരോപിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് യുക്രെയിൻ മറുപടി നൽകി. പിന്നാലെ ഡാമിൽ റഷ്യ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചെന്നും ഡാം തകർന്നാൽ വൻ ദുരന്തമുണ്ടാകുമെന്നും കഴിഞ്ഞ ദിവസമാണ് സെലെൻസ്കി മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഡാമിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചെന്ന ആരോപണം ഖേഴ്സണിൽ റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടം തള്ളി.
നോവ കഖോവ്‌ക ഡാം
30 മീറ്റർ ഉയരം
3.2 കിലോമീറ്റർ നീളം
കഖോവ്‌ക ജലവൈദ്യുത നിലയത്തോട് ചേർന്ന് 1956ൽ നിർമ്മിച്ചു
ക്രൈമിയ, സെപൊറീഷ്യ ആണവനിലയം എന്നിവിടങ്ങളിലേക്കും വെള്ളം എത്തിക്കുന്നു
യു.എസിലെ യൂട്ടായിലെ ഗ്രേറ്റ് സോൾട്ട് ലേക്കിലുള്ളത്ര ജലം ശേഖരിച്ചിരിക്കുന്നു
സോവിയറ്റ് കാലഘട്ട നിർമ്മിതിയായ ഡാം തകർന്നാൽ കഴിഞ്ഞ മാസം റഷ്യ തങ്ങളോടൊപ്പം കൂട്ടിച്ചേർത്ത യുക്രെയിനിലെ ഖേഴ്സൺ പ്രവിശ്യ വെള്ളത്തിൽ മുങ്ങും
ഡാമിനോട് ചേർന്ന വൈദ്യുത നിലയം തകർന്നാൽ യുക്രെയിന്റെ ഊർജ സംവിധാനങ്ങളെ കാര്യമായി ബാധിക്കും
ഖേഴ്സണിൽ നാല് മരണം
തങ്ങളുടെ അധീനതയിലുള്ള ഖേഴ്സണിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെ യു.എസ് നൽകിയ ഹിമാർസ് മിസൈലുകളുപയോഗിച്ച് യുക്രെയിൻ ആക്രമണം നടത്തിയെന്നും നാല് പേർ കൊല്ലപ്പെട്ടെന്നും റഷ്യ ആരോപിച്ചു. അതേ സമയം, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവും യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനും തമ്മിൽ ഇന്നലെ ഫോൺ സംഭാഷണം നടത്തി. യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തുന്ന അപൂർവം സംഭാഷണങ്ങളിലൊന്നാണിത്. യുക്രെയിനിലെ സ്ഥിതി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചയായെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |